Friday, September 19, 2008

നന്തന്‍‌കോട്‌ വീരശൂരപരാക്രമിക്കൂട്ടം!

ശിവന്‍സ് അനുഭവമഹാമഹം ഭാഗം-2

അങ്ങനെ ഉറക്കത്തില്‍ സിനിമാകിനാവും കണ്ടുറങ്ങിയിരുന്ന ഞാന്‍ ഏറനാട്ടുമുക്കില്‍ നിന്നും അനന്തപുരിയിലെ പ്രശസ്ത ശിവന്‍സ് സ്‌റ്റുഡിയോയില്‍ ഛായാഗ്രഹണ ബാലപാഠങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. പൊട്ടക്കിണറ്റില്‍ നിന്നും വെളിയില്‍ ചാടിയെത്തിയ മാക്രിയെ പോലെ കണ്ണും തള്ളിച്ചുകൊണ്ട് ഗുരുനാഥന്‍ പണ്ടുകാലം തൊട്ട് എടുത്തുവെച്ച ബ്ലാക്കന്‍ വൈറ്റ് പടങ്ങളുടെ മുന്നില്‍ ഞാന്‍ അന്തം വിട്ടുനിന്നുപോയി. സ്റ്റുഡിയോ ചുമരുകളില്‍ വൃത്തിയായി പതിച്ചുവെച്ച ഫ്രെയിമിട്ട ഛായാചിത്രങ്ങളിലെ നെഹ്രു, ഇന്ദിരാഗാന്ധി, സത്യന്‍, നസീര്‍, സുകുമാരന്‍, ലളിത-പത്മിനി-രാഗിണി എന്ന തിരുവിതാംകൂര്‍ സഹോദരിമാര്‍,ശെമ്മാങ്കുടി, മണ്ണാറശ്ശാല മുത്തശ്ശി, കെ.കരുണാകരന്‍ തുടങ്ങിയ ഒട്ടനവധി മതസാംസ്കാരികരാഷ്‌ട്രീയ മഹാരഥന്‍മാര്‍ ചിരിച്ചും പുഞ്ചിരിച്ചും സ്ഥിതിചെയ്യുന്നു.. എന്നെ ആകര്‍ഷിച്ച ചിത്രം വേറൊന്നായിരുന്നു. അന്‍പതുകളിലെന്നോ ശിവന്‍ സാര്‍ ക്യാമറയിലൂടെ അനശ്വരമാക്കിയ നാണം‌കുണുങ്ങിയായ ഒരു കോഴിക്കോടന്‍ മുസ്ലീം മണവാട്ടി മൈലാഞ്ചിവിരലുകളാല്‍ സാരിത്തലപ്പുകൊണ്ട് മുഖം പാതിമറച്ച് ഇരിക്കുന്ന ജീവസ്സുറ്റ പടം!

പിന്നീടൊരിക്കല്‍ ഗുരുനാഥന്‍ പറഞ്ഞറിഞ്ഞു ആ മണവാട്ടി ഇന്ന് മക്കളും പേരമക്കളുമൊക്കെയായി വല്യുമ്മയായി കോഴിക്കോട്ടെ പ്രശസ്തമായ തറവാട്ടില്‍ ജീവിക്കുന്നുവെന്ന്! ഒരിക്കല്‍ ഒരവധിക്ക് ഞാന്‍ കോഴിക്കോട്ടേക്ക് പോരുമ്പോള്‍ എനിക്ക് ആ തറവാട്ടിലെ പ്രശസ്തനായ രാഷ്‌ട്രീയനേതാവായിരുന്ന പി.പി.ഉമ്മര്‍കോയ സാഹിബിന്റെ ഫോണ്‍ നമ്പര്‍ തന്നിട്ട് പറ്റുമെങ്കില്‍ അവരെ പോയികണ്ട് ശിവന്‍സാറിന്റെ അന്വേഷണം അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ഉമ്മര്‍കോയസാഹിബിനെ വിളിച്ച് സംസാരിച്ചെങ്കിലും എന്തുകൊണ്ടോ അവിടം വരെ പോകുവാന്‍ സാധിച്ചില്ല. പഴയകാലസ്നേഹിതന്റെ ശിഷ്യനാണെന്ന് അറിഞ്ഞപ്പോള്‍ മുന്‍ മന്ത്രിയായിരുന്ന അദ്ധേഹം പ്രായാധിക്യം വന്ന സ്വരത്തിലും ഏറെനേരം ഫോണിലൂടെ എന്നോട് സംസാരിച്ചു. (ഇന്നദ്ധേഹം ജീവിച്ചിരുപ്പില്ല).

തിരുവനന്തപുരത്ത് ഒരു താമസസ്ഥലം തേടിയലഞ്ഞിട്ടൊടുവില്‍ നന്തന്‍‌കോട് ഒരിടം കിട്ടി. അയല്‍‌വാസികളെല്ലാം വീരശൂരപരാക്രമികളും നാടൊട്ടുക്ക് അറിയപ്പെടുന്നവരുമാണ്‌. എന്നും രാവിലെ അവരുടെ ഗംഭീരസ്വരമാണ്‌ ഉറക്കത്തില്‍ നിന്നും എന്നെ ഞെട്ടിയെഴുന്നേല്‍‌പിച്ചത്. റോഡിനപ്പുറത്തെ മൃഗശാലാവളപ്പിലെ അന്തേവാസികളായ സിംഹം, കടുവ, പുലി, കഴുതപ്പുലി, പലജാതി കുരങ്ങന്മാര്‍ എല്ലാം കുടുംബത്തോടെ പുലര്‍കാലങ്ങളില്‍ ഒച്ചവെച്ച് പ്രദേശത്തെ ശബ്‌ദമുഖരിതമാക്കാറുണ്ട്.

ഇത്രയൊന്നും ശല്യക്കാരല്ലെങ്കിലും രാവിലേയും വൈകിട്ടും സൈറണ്‍ ഹോണ്‍ മുഴക്കികൊണ്ട് പോലീസിന്റെ അകമ്പടിയോടെ പൊടിപറത്തി ചീറിപ്പാഞ്ഞുപോകുന്ന ജനനായകരായ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ട് ഏതാനും വാര അകലെമാത്രമാണ്‌. അന്ന് രാജ്യം ഭരിച്ചിരുന്നത് ലീഡര്‍ കരുണാകരനായിരുന്നു. ആ വരവ് കാണാതെത്തന്നെ ദൂരേനിന്നുള്ള ഹോണ്‍ കേട്ടാല്‍ ഉറപ്പിക്കാവുന്നതായിരുന്നു. വല്ലവനും ആ നേരം റോഡുമുറിച്ചുകടന്നെങ്കില്‍ പിന്നെ റോഡില്‍നിന്നും കോരിയിളക്കി എടുക്കാവുന്ന തരത്തില്‍ പതിഞ്ഞുപരന്നുകിടപ്പുണ്ടാവും. മ്യൂസിയം വശത്തുള്ള നന്തന്‍‌കോട് റോഡില്‍ അശ്രദ്ധയോടെ ആരും അക്കാലത്ത് നടക്കാറില്ലായിരുന്നു.

അയല്‍‌വാസികളായ ജഗജില്ലികളെക്കുറിച്ച് പറഞ്ഞല്ലോ. ഇനി ഞാന്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലത്തേയും അന്തേവാസികളേയും ഒന്നുപരിചയപ്പെടേണ്ടേ.. മാസവാടക മുന്നൂറ് ഉറുപ്പിക കൊടുത്താമതിയല്ലോ എന്നുവിചാരിച്ച് ഞാന്‍ ചെന്നുപെട്ടത് കൃഷ്‌ണാലോഡ്‌ജിലായിരുന്നു. പുറമേനിന്നും നോക്കിയാല്‍ മനോഹരമാം ഓടിട്ടൊരു ഭവനം. മുന്‍‌ഭാഗത്ത് മൂന്നാല്‌ യുവതികള്‍ പണിയെടുക്കുന്ന ഒരു ടൈലറിംഗ് ഷോപ്പ്, ഒരു സൈഡില്‍ ടൂവീലര്‍ ഗ്യരേജ്, അതിനുമുകളില്‍ പരസ്യബോര്‍ഡെഴുത്ത് കട. ആദ്യം വരുന്നവനാരായാലും ടൈലറിംഗ് ഷോപ്പ് കണ്ടാല്‍‌പിന്നെ പിന്നാമ്പുറത്തെ ഏതേലും മുറിയില്‍ വാടകക്കാരനായിത്തീര്‍ന്നിരിക്കും, അല്ലെങ്കില്‍ അവിടെ ഒരിടം കിട്ടാനായിട്ട് ശ്രമിക്കും. യുവതികള്‍ കത്രിക ചലിപ്പിക്കുമ്പോളും തുണിവെട്ടിമുറിക്കുമ്പോളും തയ്യല്‍ മെഷീനില്‍ നിന്നുയരുന്ന ശബ്‌ദത്തില്‍ പോലും കാതിനിമ്പമുള്ള സംഗീതമുയരുന്നത് പ്രദമവരവില്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഭാരിച്ച ബാഗും തൂക്കി ഒരുവശം ചെരിഞ്ഞുനിന്നുകൊണ്ട് മുരടനക്കികൊണ്ട് ഞാന്‍ പുഞ്ചിരിച്ചു. യുവതികളില്‍ ഒരുത്തി തുണിവെട്ടുന്നത് നിറുത്തി എന്നെ ശ്രദ്ധിച്ചു. ഞാന്‍ ചോദിച്ചു:

'വേക്കന്‍സിയുണ്ടോ ഇവിടെ?'

ആ പെണ്‍‌പട പാടുപെട്ട് ചിരിപൊത്തി തുറിച്ചുനോക്കി.

'ഐ മീന്‍, ലോഡ്‌ജില്‍ മുറി ഒഴിവുണ്ടോന്നാ?'

'ലോഡ്‌ജിന്റെ ഗേറ്റ് അപ്പുറത്താണ്‌. ഇതിന്റെ പിറകിലാണ്‌ മുറികളൊക്കെ.' - യുവതികളില്‍ അല്‍‌പം കാണാന്‍ ശേലുള്ളവള്‍ വിസ്തരിച്ച് പറഞ്ഞുതന്നു.

'ഗേറ്റ് കണ്ടു. അതു പൂട്ടിക്കിടക്കുന്നു. ഓണറുടെ നമ്പറ് അറിയോ? അല്ലെങ്കില്‍ എവിടെപോയാല്‍ കാണാന്‍ പറ്റും മൂപ്പരെ?'

ആ ശേലുള്ളോള്‍ ഓണറുടെ ഫോണ്‍ നമ്പറ് കുറിച്ചുതന്നു. എന്നിട്ട് പറഞ്ഞു:

'ഓണറെ കാണണമെങ്കീ ഇപ്പോ ഹൈനസ്സ് ബാറീപോയാമതി. അല്ലെങ്കി രാത്രിവരെ ഇവിടെ നില്‍ക്കേണ്ടിവരും കെട്ടാ..!'

'ഓ, അപ്പോ മൂപ്പര്‌ പൊരേം കുടീം ഒക്കെള്ള ആളാണല്ലേ..' - ഞാന്‍ ആത്മഗതം ചെയ്തു.

'സാരമില്ലാ. ഞാനിവിടെ നിന്നോളാം. ലോഡ്‌ജിലെ ആരെങ്കിലും വരുമല്ലോ. എന്റെ ബാഗ് ഇവിടെ വെക്കുന്നതില്‍ വിരോധല്ലാലോ?' - ഞാന്‍ ചോദിച്ചു.

അവള്‍ ഇല്ലെന്ന് തലയാട്ടിയെങ്കിലും പെണ്‍‌പട സംശയത്തോടെ പരസ്പരം നോക്കി അവരുടെ പണികളിലേര്‍പ്പെട്ടു. ഞാന്‍ പരിസരമൊക്കെ നോക്കികൊണ്ട് അവിടെ കുറ്റിയടിച്ചുനിന്നു. റോഡിലൂടെ ശരവേഗത്തില്‍ കാക്കിഅകമ്പടിയോടെ പാഞ്ഞുപോയ ലീഡറുടെ കാര്‍ കണ്ടു. വഴിയോരക്കാഴ്‌ചകള്‍ കണ്ടു. ഇടയ്ക്കിടെ ടൈലറിംഗ് കടയിലെ യുവതികളുടെ തുണിവെട്ട് നോക്കി. അന്നേരംകൊണ്ട് അവര്‍ ഒരു ബ്ലൗസ്സും ചുരിദാര്‍ ടോപ്പും ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞത് ശ്രദ്ധിച്ചു. നേരമൊരുപാട് പോയത് മനസ്സിലായത് അവര്‍ കടപൂട്ടി വീട്ടിലേക്ക് പോവാന്‍ തയ്യാറാകുന്നത് കണ്ടപ്പോഴാണ്‌. ഞാന്‍ വാച്ചില്‍ നോക്കി. സമയം 6 പി.എം. ഇനിയുള്ള സമയം എങ്ങനെപോക്കും എന്നറിയാതെ ഞാന്‍ കൈയ്യിലെ കുറിപ്പിലെ ഓണറുടെ ഫോണ്‍ നമ്പറും നോക്കിനിന്നു. (അന്ന് മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല)

കുറച്ചുകഴിഞ്ഞപ്പോള്‍ വെട്ടിയൊതുക്കാത്ത നരച്ചതാടിയുള്ള കലങ്ങിയ കണ്ണുകളുള്ള കുമ്പചാടിയ വയറും കുലുക്കികൊണ്ട് തടിമാടനായ ഒരാള്‍ ഗേറ്റ് തുറന്ന് അകത്തേക്ക് പോകുന്നത് കണ്ടു. മുഷിഞ്ഞൊരു ഷര്‍ട്ടും നെഞ്ച് വരെ മടക്കിക്കുത്തിയ ഡബിള്‍‌മുണ്ടും അയാള്‍ക്ക് ഒരു ബുജിലുക്ക് കൊടുത്തിരുന്നു. ഞാന്‍ ബാഗെടുത്ത് അങ്ങോട്ടോടി. ഇപ്പോള്‍ അയാള്‍ ലോഡ്‌ജിലെ ഒരുമുറി തുറന്ന് കസേരയെടുത്ത് വരാന്തയിലിട്ട് ഇരിക്കുവാനുള്ള ഒരുക്കത്തിലാണ്‌. എന്നെ ശ്രദ്ധിച്ചുനോക്കി നിസ്സംഗഭാവത്തില്‍ ഒരു ബീഡിക്ക് തീപിടിപ്പിച്ച് കസേരയിലിരുന്ന് ഏമ്പക്കമിട്ടു.

അയാളല്ല ഓണറെന്ന് പിന്നീട് പറഞ്ഞപ്പോള്‍ മനസ്സിലായി. മുറിതേടിവന്നതാണെന്ന് കേട്ടപ്പോള്‍ എന്നെ വിസ്തരിച്ചു. ആരാണിങ്ങോട്ട് വിട്ടതെന്നും ആര്‌ പറഞ്ഞിട്ടാണ്‌ വന്നതെന്നുമൊക്കെ.. അവിടെ മുന്‍പ് താമസിച്ചിരുന്ന എന്റെ സ്നേഹിതന്റെ പേരും ഒരു പ്രമുഖരാഷ്‌‌ട്രീയനേതാവിന്റെ ബന്ധുകൂടിയാണെന്നും തട്ടിവിട്ടപ്പോള്‍ ആ ബുജിയുടെ സമീപനത്തില്‍ അയവുവന്നത് ഞാന്‍ കണ്ടു. ഓണറെ കണ്ടാലേ മുറിയിലിടം കിട്ടൂ എന്നും‌പറഞ്ഞ് കക്ഷി എന്നോട് കൂടെവരുവാന്‍ പറഞ്ഞ് മുന്നില്‍ നടന്നു. ബാഗ് അയാളുടെ മുറിയില്‍ വെച്ചേക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് അത് തോളില്‍ തൂക്കി. (വിലപിടിച്ചതായിട്ട് ബാഗിനുള്ളില്‍ എന്റെ 'കുന്നത്ത്' ബ്രാന്‍ഡ് ജെട്ടികളും ബനിയന്‍സും ഏതാനും ഷര്‍ട്ട്‌സും പാന്‍സും മാത്രമാണെങ്കിലും അതെങ്ങാനും നഷ്‌ടമായാല്‍ ഞാന്‍ പിന്നെ എങ്ങനെ പുറം‌ലോകം കാണും എന്നൊക്കെ ആ നിമിഷം ചിന്തിച്ചുപോയി)

ഒരു ആട്ടോയില്‍ അയാളും ഞാനും എന്റെ മാറാപ്പുബാഗും തിങ്ങിഞെരുങ്ങി യാത്ര തുടങ്ങി. ഞാന്‍ വിചാരിച്ചത് ഹൈനസ്സ് ബാറിലേക്കായിരിക്കും പോക്കെന്നായിരുന്നു. പക്ഷെ ഓണറിപ്പോള്‍ വീട്ടിലെത്തിക്കാണുമെന്നും അവിടെപ്പോയി കാണാമെന്നും അയാള്‍ പറഞ്ഞു. കുറവന്‍‌കോണം വഴി താഴോട്ട് ആട്ടോ ഓടികൊണ്ടിരുന്നു. ഞാന്‍ അന്നേരമാണ്‌ ഒന്നോര്‍ത്തത്. ഇതേവരേ സഹയാത്രികന്റെ പേര്‍ ചോദിച്ചില്ല. എന്നാ ചോദിച്ചേക്കാംന്ന് വിചാരിച്ച് ചോദിച്ചു. കിട്ടിയ മറുപടി എന്നില്‍ ഇടിവാള്‍ മിന്നിച്ചു!

'ഞാന്‍ ബാബു. വട്ടവാള്‍ ബാബൂന്ന് നാട്ടാര്‌ പറേം..'

ആ നാമം കേട്ടിട്ടാണോ എന്തോ ആട്ടോ ഓടിക്കുന്ന ആള്‍ ഒന്നു ഞെട്ടിത്തിരിഞ്ഞുനോക്കീട്ട് വണ്ടീടെ ബാലന്‍സ് പോകാതെ ശ്രദ്ധിച്ചു.

'അതെന്താ അങ്ങിനെ വിളിക്കുന്നത്?' - കൂതൂഹലമോടെ ഞാന്‍ ആരാഞ്ഞു.

മറുപടിയായിട്ട് ചെമന്ന കണ്ണുരുട്ടി പല്ലിറുക്കി ഒരു നോട്ടമായിരുന്നു വട്ടവാള്‍ ബാബു തന്നത്. ഒരു മൗനത്തിനു ശേഷം പറഞ്ഞു.

'ലോഡ്ജില്‌ മുറി ശെരിയായാല്‌ ഇവിടെത്തന്നെ കാണുമല്ലോ. അന്നേരം പറഞ്ഞേരാംട്ടോ..'

ഞാന്‍ തല സ്ലോമോഷനില്‍ ഇളക്കി ബാഗ് മുറുക്കെപ്പിടിച്ചിരുന്നു. ആട്ടോ ഒരിടത്ത് അയാള്‍ നിറുത്തിച്ച് വെളിയിലിറങ്ങി. പിറകെ ഞാനും.

ഒരു ഗേറ്റ് കടന്ന് ഞങ്ങള്‍ ഓണറുടെ വീട്ടുമുറ്റത്തെത്തി. കാളിംഗ് ബെല്ലടി കേട്ട് ഒരു പെണ്ണ് വന്നെത്തിനോക്കി. പിറകെ ഒന്നുരണ്ട് മുടിമാത്രമുള്ള തലയിളക്കി പാതിമയങ്ങിയ കണ്ണുകളോടെ നരച്ച കുറ്റിത്താടിയുള്ള ചുളിഞ്ഞ മുഖമുള്ള ഓണറ് ഞങ്ങളെകണ്ട് വെളുക്കെ ചിരിച്ച് സ്വികരിച്ചു. ഓസീആറിന്റെ രൂക്ഷഗന്ധം മൂക്കില്‍ തുളഞ്ഞെത്തി.

വട്ടവാള്‍ ബാബു സംഗതിപറഞ്ഞു. ഭാഗ്യത്തിന്‌ മുറിയുണ്ട്, കരാറ് വ്യ്വസ്ഥകള്‍ കേട്ടറിഞ്ഞ് കരാറൊറപ്പിച്ചു. ഞാന്‍ ഒരുറപ്പിന്‌ കൈപറ്റിയ പണത്തിന്‌ രസീറ്റ് ചോദിച്ചു. വട്ടവാളും ഓണറ് രാധാകൃഷ്‌ണണ്ണനും എന്നെ തുറിച്ചുനോക്കി. രാധാകൃഷ്‌ണണ്ണന്‍ പെന്തകോസ്താണെന്നത് അവിടെ ചുമരില്‍ ഫ്രയിമിട്ടുവെച്ച യേശുകൃസ്തു എന്നോട് വിളിച്ചോതി. ഓണറ് ചുറ്റും നോക്കി, പിന്നെ മേശമേലുള്ള ഒരു നോട്ടുബുക്കിലെ ഏടുകീറിയിട്ട് അതില്‍ വളഞ്ഞുപുളഞ്ഞ് രണ്ടുവരി എഴുതി ഒപ്പിട്ട് തന്നു. അതാണ്‌ രസീറ്റ്. ഞാന്‍ കൈകൊടുത്ത് ഒരു കീ വാങ്ങി വട്ടവാളിനൊപ്പം തിരികെ ലോഡ്‌ജിലെത്തി.

തിരോന്തരത്ത് അന്തിയുറങ്ങാന്‍ ഒരിടം ഒത്തല്ലോ. ഇനി മനസ്സമാധാനത്തോടെ കഴിയാം എന്നൊക്കെ വിചാരിച്ചതാണ്‌. ഇടുങ്ങിയ മൂന്നാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്ന് അപ്പുറവും ഇപ്പുറവുമുള്ള രണ്ടു കട്ടിലുകളില്‍ കാലിയായതില്‍ എന്റെ ബാഗ് വെച്ച് ചുറ്റും കണ്ണോടിച്ചു. ഒരു മേശയും ഇളകുന്നൊരു കസേരയുമുണ്ട്. കയറുകൊണ്ടു തുണിയിടാനുള്ള അയയില്‍ സഹമുറിയന്റെ വസ്ത്രങ്ങള്‍ തൂങ്ങിക്കിടപ്പുണ്ട്. ചുമരില്‍ പണ്ടെങ്ങോ ഒട്ടിച്ചുവെച്ച മുഖഭാഗം കീറിയനിലയില്‍ ഒരു മാദകനടിയുടെ ചിത്രം. നാന വാരികയുടെ നടുപേജാണത്. എത്രശ്രമിച്ചിട്ടും അത് സില്‍ക്കുസ്മിതയാണോ ഡിസ്കോശാന്തിയാണോ ജയമാലിനിയാണോ എന്നറിയാന്‍ പറ്റില്ല. ഷക്കീലയല്ല ഉറപ്പ്, കാരണം ഷക്കീല അത്രമാത്രം പട്ടിണികിടന്ന് മെലിഞ്ഞതായി കേട്ടറിവില്ല.

ഇങ്ങനെ തലപുണ്ണാക്കി ഇരിക്കുമ്പോള്‍ വട്ടവാള്‍ ബാബു ബീഡിപുകച്ച് കയറിവന്ന് കസേരയിലിരുന്ന് വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ തിരോന്തരത്ത് വന്ന കാര്യം പറഞ്ഞു. സില്‍മാക്കാരന്‍ ആകാനുള്ള ആളാണെന്നറിഞ്ഞപ്പോള്‍ പുള്ളി പണ്ട് ഒരു സില്‍മേല്‌ ലാലേട്ടനൊപ്പം അഭിനയിച്ച കഥയൊക്കെ പറഞ്ഞു. ലാലേട്ടന്റെ കുടുംബത്തെ പണ്ടുമുതല്‍ക്കേ പരിചയമാനെന്നൊക്കെ കത്തിതുടങ്ങി. ഞാന്‍ ക്ഷമയോടെ കേട്ടൂ കേട്ടൂ കേട്ടില്ലാ എന്നപോലിരുന്നു. കുളിച്ചേച്ചുവരാം എന്നും പറഞ്ഞ് നയത്തില്‍ മൂപ്പരെ പുറത്തുചാടിച്ച് വാതിലടച്ച് വസ്ത്രം മാറി ലുങ്കിയുടുക്കുമ്പോള്‍ ചുമരിലെ മാദകനടിയുടെ ചിത്രത്തില്‍ കണ്ണുടക്കി. ഭാഗ്യം അവള്‍ക്ക് മുഖമില്ലാത്തത് എന്നാശ്വസിച്ച് തലയില്‍ പാരച്യൂട്ട് വെളിച്ചെണ്ണ തേച്ച് തോര്‍ത്ത് എടുത്ത് മുറിപൂട്ടിയിറങ്ങി. കുളിമുറി എവിടേയാണാവോ എന്നറിയാതെ വെളിയിലിറങ്ങി. വട്ടവാളും പുതിയൊരാളും വരാന്തയിലിരുന്ന് വെടിവട്ടം പറയുന്നത് കണ്ടു. കുളിമുറി എവിടേയാണെന്നത് അവര്‍ പറഞ്ഞുതന്നു.

ഞാന്‍ അവിടെചെന്നു. ഇത്രേം വൃത്തിഹീനമാണ്‌ കുളിമുറിയെന്ന് വിചാരിച്ചതല്ല. പൊട്ടിയ ടാപ്പും പൊളിഞ്ഞ വാതിലുമൊക്കെയായി ഒരു ഓപ്പണെയര്‍ ബാത്ത് റൂം. വെളിയിലുള്ള ടാപ്പിലെ വെള്ളം അവിടെകണ്ട ഞെളുങ്ങിയ അലൂമിനിയം ബക്കറ്റില്‍ പിടിച്ച് കുളിതുടങ്ങി. അടഞ്ഞ കുളിമുറിയില്‍ ഉടുതുണിയില്ലാതെ കുളിച്ചു ശീലിച്ച ഞാന്‍ ഓപ്പണെയറില്‍ തോര്‍ത്തുടുത്ത് സോപ്പുതേച്ച് കുളിക്കുന്നതില്‍ വിഷമിച്ചു. അരണ്ട വെട്ടത്തില്‍ അപ്പുറത്തൊക്കെ വലിയ വലിയ ഫ്ലാറ്റ് കെട്ടിടങ്ങളില്‍ ലൈറ്റ് തെളിഞ്ഞ മുറികള്‍ ദൃശ്യമായി. അവിടേനിന്നാരെങ്കിലും (ലേഡീസോ ഗേള്‍സോ) ഈ ഓപ്പണെയര്‍ കുളി കാണുമോ മൈ ഗോഡ്! വേഗം കുളിച്ച് തുവര്‍ത്തി ഞാന്‍ മുറിയിലെത്തി. നല്ല വിശപ്പുണ്ട്. ഒരു ജീന്‍സും ടീഷര്‍ട്ടും ധരിച്ച് അന്നം തേടി ഞാന്‍ മുറിവിട്ടിറങ്ങി.

(തുടരും)

14 comments:

  1. ചുമരില്‍ പണ്ടെങ്ങോ ഒട്ടിച്ചുവെച്ച മുഖഭാഗം കീറിയനിലയില്‍ ഒരു മാദകനടിയുടെ ചിത്രം. നാന വാരികയുടെ നടുപേജാണത്. എത്രശ്രമിച്ചിട്ടും അത് സില്‍ക്കുസ്മിതയാണോ ഡിസ്കോശാന്തിയാണോ ജയമാലിനിയാണോ എന്നറിയാന്‍ പറ്റില്ല. ഷക്കീലയല്ല ഉറപ്പ്, കാരണം ഷക്കീല അത്രമാത്രം പട്ടിണികിടന്ന് മെലിഞ്ഞതായി കേട്ടറിവില്ല.

    ReplyDelete
  2. ഞാന്‍ തല സ്ലോമോഷനില്‍ ഇളക്കി ബാഗ് മുറുക്കെപ്പിടിച്ചിരുന്നു. ആട്ടോ ഒരിടത്ത് അയാള്‍ നിറുത്തിച്ച് വെളിയിലിറങ്ങി.
    പിറകെ ഞാനും.
    വ്വോ തന്നെ അപ്പീ‍ ഞാനും ..
    ഒരു മാതിരി അറമ്പാതമില്ലാതെ
    എന്തരേഡെയ് ഒന്ന് വെക്കം പറ ചെല്ലാ..

    ReplyDelete
  3. എത്രശ്രമിച്ചിട്ടും അത് സില്‍ക്കുസ്മിതയാണോ ഡിസ്കോശാന്തിയാണോ ജയമാലിനിയാണോ എന്നറിയാന്‍ പറ്റില്ല..........


    റംസാന്‍ മാസത്തില്‍ നുണ പറയുന്നോ?

    ReplyDelete
  4. ഇതു ഇങ്ങനെ വന്നോടെ ..... അടിച്ച് മാറ്റി ഞാന്‍ ഒരു സിനിമ ആക്കി തരാം ...... അടുത്ത ഭാഗത്തില്‍ വട്ടവാള്‍ ബാബുനു എങ്ങനെ ആ പേരു കിട്ടി എന്ന് പറഞ്ഞു തരണം ..

    ReplyDelete
  5. മാണിക്യേച്ചീ ഇങ്ങനെ മനുസന്‌ മന്‍സിലാകാമ്പറ്റാത്ത തിരോന്തര സ്ലാംഗ് കാച്ചി ഞമ്മളെ നട്ടപ്പിരാന്താക്കല്ല്! :)

    തോന്ന്യാസീ റംസാന്‍ മാസത്തില്‍ നൊണ പറഞ്ഞതല്ലാ ഇത് ഹാഫ് സത്യാണ്‌..:)

    നവരുചിയന്‍ ഇതടിച്ചുമാറ്റി സില്‍മ പിടിച്ചാല്‌ ഞമ്മള്‌ വട്ടവാള്‍ ബാബൂനെ ക്വട്ടേഷനിറക്കുംട്ടാ..:)

    ReplyDelete
  6. അന്‍പതുകളിലെന്നോ ശിവന്‍ സാര്‍ ക്യാമറയിലൂടെ അനശ്വരമാക്കിയ നാണം‌കുണുങ്ങിയായ ഒരു കോഴിക്കോടന്‍ മുസ്ലീം മണവാട്ടി മൈലാഞ്ചിവിരലുകളാല്‍ സാരിത്തലപ്പുകൊണ്ട് മുഖം പാതിമറച്ച് ഇരിക്കുന്ന ജീവസ്സുറ്റ പടം!

    അതാരായിരുന്നു മാഷേ ആ സുന്ദരി ?

    ReplyDelete
  7. ഞാന്‍ ഇതിന്റെ രണ്ട് ഭാഗങ്ങളും ഇപ്പോഴാ വായിക്കുന്നത്. എന്നാലും ആ യുവതികളുടെ അടുത്ത് വേക്കന്‍സി ചോദിച്ച് അവര്‍ വെട്ടുന്നതും തയ്ക്കുന്നതും നോക്കി നില്‍ക്കാതെ ആ ബ്ലൌസ്സിന്റെ കൊളുത്ത് രണ്ടെണ്ണം തുന്നിക്കൊടുക്കാന്‍ പാടില്ലായിരുന്നോ?

    വട്ടവാള്‍ ബാബു (ഹെന്റമ്മോ) വട്ടവാള്‍ എടുത്തോ എന്നറിയാഞ്ഞിട്ട് ഒരു സുഖമില്ല ;)

    ReplyDelete
  8. ഈ പഹേനക്കൊണ്ട് തോറ്റു :) ടെയ്‌ലറിങ്ങ് ഷോപ്പിലെ തരുണികളെ വെറുതെ വിട്ടില്ല. മുതലാളി ബാറിലുണ്ടെന്ന് പറഞ്ഞിട്ടും ഷോപ്പിന്റെ മുന്നില്‍ത്തന്നെ ചുറ്റിപ്പറ്റി നിന്നു. ശിവന്‍സ് സ്റ്റുഡിയോയിലെ പോട്ടത്തില്‍ കണ്ട ആ മണവാട്ടിപ്പെണ്ണിനെ മുതല്‍ കീറിപ്പോയ സിനിമാപ്പോസ്റ്ററിലെ മാദകനടിയെ വരെ വെറുതേ വിടുന്നില്ല.

    പടച്ചോനേ ഈ പഹയനെ ഏതെങ്കിലും സിനിമയില്‍ നായകനായി കേറ്റിവിട്ടാലും വില്ലനായിട്ട് പണ്ടാറെടങ്ങല്ലേ ? പിന്നെ പടച്ചതമ്പുരാനായ നിങ്ങള്‍ക്കുപോലും കണ്‍‌ട്രോള് കിട്ടൂല്ല. പറഞ്ഞില്ലാന്ന് വേണ്ട :) :)

    ReplyDelete
  9. കാന്താരിക്കുട്ടീ അന്‍പതുകളിലെ ആ തട്ടം പിടിച്ച സുന്ദരി ആരായിരുന്നു എന്നറിയാന്‍ ഞമ്മള്‍ക്കൊരു പണി ചെയ്താലോ.. പഴയകാല സിനിമാനടിയുടെ ജീവിതകഥ തേടി രഞ്ജിത്ത് എടുത്ത 'തിരക്കഥ' പോലെ അയാളെത്തന്നെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാം. :)

    മഴത്തുള്ളീ ഗുഡ് ഐഡിയ ബട്ട് ഇതൊക്കെ അന്നേരം തന്നെ പറഞ്ഞുതന്നിരുന്നെങ്കില്‍.. ഞനെത്ര കൊളുത്തുകള്‍ തുന്നിപ്പിടിപ്പിച്ചേനേ! :)

    നിരക്ഷരാ സമ്മതിച്ചൂട്ടോ ഞാന്‍ പോലും ഈ ഒളിഞ്ഞിരിക്കും ഗുട്ടന്‍സ് ഇപ്പോഴാ ശ്രദ്ധിച്ചത്! നിരക്ഷരന്‍സ് നിരീക്ഷണങ്ങള്‍ക്ക് എന്റെ നൂറുമാര്‍ക്ക്! :)

    ReplyDelete
  10. പണ്ട് ഇങ്ങനെ ചുവരില് ചിത്രങ്ങള് ഒട്ടിക്കുന്ന പരിപ്പാടി ഞമ്മക്കും ഉണ്ടായിരുന്നു. ഒന്നും പറയണ്ട പക്ഷെ ഞമ്മളുടെ അഗ്രഹം നടന്നില്ല ഇനി എന്നാപ്പാന്നാപ്പാ ഒരു സിനിമാകാരാനാകുക
    സസേനഹം
    അനൂപ് കോതനല്ലൂറ്

    ReplyDelete
  11. നന്നായിരിക്കുന്നു.....

    ReplyDelete
  12. നന്തന്‍‌കോട് ലോഡ്‌ജിലെ അയല്‍പക്കമുറിയിലെ അന്തേവാസിയായ നമ്മുടെ പ്രിയബ്ലോഗന്‍ ഉഗാണ്ട രണ്ടാമന്‍ ഒന്നും മിണ്ടാതെ സ്മൈലി ഇട്ടുപോയത് എന്നെ ആഹ്ലാദിപ്പിക്കുന്നു. അതുപോലെ എല്ലാപ്രിയമുള്ള ബ്ലോഗന്മാര്‍ക്കും എന്റെ ഒരായിരം നന്ദി നമസ്കാരം. ഈ കഥാനുഭവം ഇവിടെ അവസാനിക്കുന്നില്ല, തുടരാന്‍ ശ്രമിക്കുന്നു..

    ReplyDelete
  13. സിനിമാ ഡയറിക്കുറിപ്പുകള്‍ മാസങ്ങളോളം പൊടിപിടിച്ച് കിടക്കുന്നത് അറിയാം. ഈ പുതുവര്‍ഷത്തില്‍ വീണ്ടും ഇതിന്റെ താളുകള്‍ മറിക്കുന്നതായിരിക്കും. ഉടന്‍ പ്രതീക്ഷിക്കാം.

    എന്റെ എല്ലാ പ്രിയമുള്ള ബ്ലോഗുസുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ട വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍..

    ഈ പുതുവല്‍സരവേളയിലും ഇവിടെയൊക്കെ ഓരോരോ പോസ്റ്റുകളുമായി നിലനിന്നുപോരുമെന്ന ആശയോടെ നിങ്ങള്‍ക്കേവര്‍ക്കും വീണ്ടും നന്ദി, നന്ദി, നമസ്കാരം..

    ReplyDelete