Monday, June 24, 2013

ജാഗ്രത.

നമ്മുടെ നാടായ നിലമ്പൂരിലെ ജയന്തി പിന്നെ കീര്‍ത്തി എന്ന് പേര് മാറ്റിയ ഇന്ന് ഇല്ലാത്ത   പഴയൊരു ഓലടാക്കീസ് ആയിരുന്നു. സീമേച്ചി നടിച്ച 'അര്‍ച്ചന ടീച്ചര്‍' ആയിരുന്നു ഉല്‍ഘാടനചിത്രം. മനസ്സിന്‍റെ തിരശ്ശീലയിലേക്ക് ഹൃദയമാകുന്ന ഫിലിം പ്രൊജക്ടറില്‍ തലച്ചോറിലെ വൈദ്യുതി  കൊണ്ട് ഓര്‍മ്മകളുടെ ഫിലിം ചുരുളുകള്‍ ഞാന്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും തെളിമ നശിക്കാത്ത ദൃശ്യങ്ങള്‍ കാണാനായി.

അതില്‍ ആദ്യം വന്ന സീന്‍ ഒരു 'ജാഗ്രത'യാണ്.

മമ്മൂട്ടിയുടെ സിനിമ 'ജാഗ്രത' റിലീസായ ആദ്യ ദിവസം ഫസ്റ്റ് ഷോ.. ഇന്നത്തെപോലെ ടിവി ചാനലുകളും കണ്ണീര്‍ സീരിയലുകളും ഇല്ലാത്ത കാലമായതിനാല്‍ ഹാള്‍ നിറയെ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളെകൊണ്ട് നിറഞ്ഞിരുന്നു.

സ്ക്രീനില്‍ 'ജാഗ്രത' എഴുതികാണിച്ചു പടം തുടങ്ങി കുറച്ചായപ്പോള്‍ ഫസ്റ്റ് ക്ലാസില്‍ ഒരു വല്ലാത്ത നാറ്റവും പിന്നെ ഡോള്‍ബി സൌണ്ടും പരന്നു.  പ്രേക്ഷകര്‍ മൂക്ക് പൊത്തി ചുറ്റും നോക്കി പിറുപിറുത്തു. അവര്‍ ജാഗ്രതയോടെ പിന്നോട്ടും മുന്നോട്ടും നോക്കി. ആകെ പരവശരായി. സ്ക്രീനില്‍ മമ്മൂക്ക വന്നു കുറച്ചു കഴിഞ്ഞു വീണ്ടും ആ നാറിയ നാറ്റവും ഡോള്‍ബി സൌണ്ടും.

അസഹനീയമായപ്പോള്‍ ചില പുരുഷകേസരികള്‍ തെറി തുടങ്ങി.

"ഏതു തന്തയില്ലാത്തവനാ ഇമ്മാതിരി വളി വിടുന്നത്?"

മറുപടിയായി ഒരു കുറുകിയ വളിയുടെ അലയൊലി വന്നു കെട്ടടങ്ങി.

"നായിന്‍റെ മോന്‍ വളി വിടാന്‍ ടിക്കറ്റ് എടുത്ത് വന്നിരിക്കുന്നു. ചെറ്റ"

ഇടവേള ആകും വരെ വളിയമിട്ട് അഞ്ചാറെണ്ണം പൊട്ടിയിട്ടുണ്ടാകും. ഏതാനും സ്ത്രീകള്‍ കുട്ടികളെയെടുത്ത് മൂക്ക് പൊത്തി ഓടുന്നത് കണ്ടു.

ഇടവേളയായി. ഹാളില്‍ മാറാല പിടിച്ച ലൈറ്റുകള്‍ കത്തി. 

സ്ക്രീനിനു പിന്നിലെ ബോക്സില്‍ നിന്നും പാട്ടോഴുകി.

"ഇവിടെ കാറ്റിനു സുഗന്ധം..
ഇതിലേ പോയത് വസന്തം..."

അപ്പോഴും ആരാണാ വളിയുടെ ഉടമ എന്നറിയാന്‍ എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു.

"ദേ ഇങ്ങോട്ട് നോക്ക്യേ.."  - ആരോ കൈകൊട്ടി ശ്രദ്ധ ക്ഷണിച്ചത് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.

ഒരു മീശക്കൊമ്പന്‍ ചുവന്നകണ്ണുകള്‍ ഉരുട്ടിക്കൊണ്ട് കത്തിച്ച ബീഡി കറുത്തചുണ്ടില്‍ പിടിപ്പിച്ച് രണ്ടുകാലും പൊക്കി സീറ്റില്‍ ഇരിക്കുന്നു. അയാളാണ് കൈകൊട്ടി എല്ലാവരേയും ശ്രദ്ധ തിരിച്ചത്.
ആള് നല്ല പൂസ്സില്‍ ഇരിക്കുന്നു.

"അതെ. ഞാന്‍ തന്നെയാ ഈ വന്ന വളികളൊക്കെ വിട്ടത്!"

എല്ലാരും ഞെട്ടി നോക്കി. അയാള്‍ തുടര്‍ന്നു.

"പിടിച്ചാ നില്‍ക്കാന്‍ കൈയും കാലും ആകൃതിയുമൊന്നും അതിനു പടച്ചവന്‍ കൊടുത്തില്ലല്ലോ. വളി വിട്ടതിന് ഇത്രമാത്രം തന്തയ്ക്ക് വിളി കേള്‍ക്കാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തെ? ഞാനും തറവാട്ടീ പെറന്നവന്‍ തന്നെ. വളി ഏത് തറവാട്ടീ പേറന്നവനും വരുന്ന ഇനമാ..

അയാളുടെ സീരിയസ്സായ കുമ്പസാരം കേട്ട് എല്ലാവരും വാപൊളിച്ച് ഇരുന്നപ്പോള്‍ ഇടവേള കഴിഞ്ഞു സിനിമ തുടര്‍ന്നു.

"എല്ലാരും ജാഗ്രത കണ്ട് പോകാന്‍ നോക്കീന്‍.... "- പുള്ളിക്കാരന്‍ ഒന്നൂടെ ആഞ്ഞു മുക്കിനോക്കി. പക്ഷെ പൊട്ടിയില്ല. ശൂ.... മാത്രം പോയി. സ്റ്റോക്ക് തീര്‍ന്നോ ആവോ. മൂപ്പര്‍ ജാഗ്രത സിനിമയില്‍ ലയിച്ചിരുന്നു.

(കീര്‍ത്തിയുടെ ഇന്നത്തെ കോലം. ഇന്നിതും അവിടെ കാണുന്നില്ല എന്നോര്‍ക്കുമ്പോള്‍ ഒരു നഷ്ടബോധം)


1 comment:

  1. പല തീയേറ്ററുകളും അടച്ചുപൂട്ടുകയും കല്ല്യാണ മണ്ഡപങ്ങള്‍ ആവുകയും ചെയ്യുമ്പോള്‍ മനസ്സിന് വല്ലാത്ത വേദന.

    ReplyDelete