Tuesday, May 15, 2012

സീമേച്ചിയെ കണ്ട മുഹൂര്‍ത്തം

തിരുവനന്തപുരത്ത്‌ ഞാന്‍ ജൂനിയര്‍ നടനായി വാണിരുന്ന കാലം വീണ്ടും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. ഇപ്രാവശ്യം നിങ്ങളുമായി പങ്കിടുന്ന അനുഭവകഥ തുടങ്ങട്ടെ..

അതിനു മുന്‍പേ ആമുഖം പോലെ ഒരു സീന്‍ തരാം. 'നാടോടിക്കാറ്റ്' സിനിമയില്‍ നടനാവാന്‍ വേണ്ടി ശ്രമിക്കുന്ന 'വിജയന്‍ ' കഥാപാത്രമായ ശ്രീനിവാസന്‍ ഐ.വി.ശശിയെ തേടി വീട്ടില്‍ ചെല്ലുമ്പോള്‍ സീമയെ കാണുന്നതും 'അവളുടെ രാവുകള്‍ ' എത്ര വട്ടം കണ്ടിരിക്കുന്നുവെന്ന് പറയുന്നതും ഓര്‍മ്മയില്ലേ.. 

എനിക്ക് ഏതായാലും സീമചേച്ചിയെ കാണാന്‍ മദ്രാസിലോ ഭരണിയിലോ പോകേണ്ടിവന്നില്ല. അത് വഴിയേ പറയാം. അങ്ങനെ ഞാന്‍ ഏതാനും സീരിയലുകളില്‍ വേഷം കെട്ടി ജീവിക്കും കാലം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌ മാനേജര്‍ സലിംഭായ്‌ വിളിച്ചു, വേഗം മേരിലാന്റ് സ്റ്റുഡിയോയില്‍ എത്താന്‍ ആവശ്യപ്പെട്ടു. എന്താ വേഷം എന്ന് ചോദിച്ചപ്പോള്‍ ഒരു കള്ളന്‍ വേഷം എന്നറിയിച്ചു. അപ്പോള്‍ ഇന്നലെ അഭിനയിച്ച പോലീസ്‌ വേഷമോ എന്ന് ചോദിച്ചപ്പോള്‍ അത് വേറെ സീരിയലില്‍ അല്ലേ എന്നായി. കള്ളന്‍ എങ്കില്‍ കള്ളന്‍ . ഞാന്‍ നേരെ അങ്ങോട്ട്‌ ബസ്സ്‌ കയറി പുറപ്പെട്ടു.

സത്യന്‍ , നസീര്‍ , ജയന്‍ കാലം മുതല്‍ ചരിത്രം പേറി നില്‍ക്കുന്ന മേരിലാന്റ് സ്റ്റുഡിയോയുടെ കവാടം കടന്ന് ഞാന്‍ നടന്നു. കോടതിയുടെ സെറ്റ്‌ ഇട്ടിരിക്കുന്ന സ്ഥലത്തെത്തി നോക്കുമ്പോള്‍ നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ അന്തംവിട്ട പോലെ ഞാനും വാ പൊളിച്ചുപോയി. നേരെ മുന്നില്‍ ഒരു കസേരയില്‍ ജ്യൂസ് കുടിച്ചുകൊണ്ട് മജിസ്ട്രേറ്റ്‌ വേഷത്തില്‍ ഇരിക്കുന്നു നമ്മുടെ സീമേച്ചി..! മുഖത്തിന്‌ പ്രായം തോന്നുന്നെങ്കിലും ശരീരത്തിന് വലിയ മാറ്റം ഒന്നും കണ്ടില്ല. 'പടച്ചോനേ ഇത് സീമ ആന്‍റിയല്ലേ?' എന്ന് ചോദിക്കാന്‍ വാ തുറന്നെങ്കിലും സലിംഭായ്‌ കൈകൊട്ടി എന്നെ വിളിച്ചു. വേഗം പോയി വസ്ത്രം മാറാന്‍ ആക്ഞാപിച്ചു. ഞാന്‍ പോയി ഒരു വരയന്‍ ടീഷര്‍ട്ടും പാന്‍സും മാറി വന്നു. 

അന്ന് സീരിയലില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്നത്തെ മലയാളസിനിമയിലെ തിരക്കുള്ള താരം അനൂപ്‌മേനോന്‍ കുറ്റവാളിയായ കഥാപാത്രമായി വേഷമിട്ട് ആരോടോ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ഉലാത്തുന്നത് കണ്ടു. അന്നത്തെ സീരിയല്‍ സംവിധായകനും ഇന്നത്തെ മലയാള സിനിമാസംവിധായകനുമായ ഡോ.ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ തിരക്കിട്ട് നോക്കികൊണ്ട് ഒരു കസേരയില്‍ ഇരിക്കുന്നുണ്ട്. ഇപ്പോള്‍ വിളിക്കും എന്ന പ്രതീക്ഷയില്‍ ഊഴം കാത്തിരിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ നോക്കികൊണ്ട് സഹസംവിധായകന്‍ വാവ നടന്നുവന്നു. കോഴിക്കൂട്ടത്തില്‍ നിന്നും അറുക്കാന്‍ വേണ്ടി ഒന്നിനെ എടുക്കുന്നപോലെ വാവ തിരഞ്ഞെടുത്തത്‌ എന്നെ! കൂടെ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ വിചാരിക്കുനതിനും മുന്‍പേ എന്റെ കാലുകള്‍ എന്നെ വഹിച്ച് കൊണ്ടുപോയി.

"ഡയലോഗ് തന്നാല്‍ തെട്ടിക്കുമോടെയ്?" വാവ ചോദിച്ചു.

"ഡയലോഗ് തന്നു നോക്കൂ. തെറ്റില്ല സര്‍ " ഞാന്‍ പറഞ്ഞു.

"ശരി അകത്തേക്ക് വരൂ.." വാവ കോടതിയുടെ അകത്തേക്ക്. ഞാന്‍ പിറകെ..

"ആ കൂട്ടില്‍ പോയി നിന്നോളൂ" - പ്രതിക്കൂട് കാണിച്ചുകൊണ്ട് വാവ പറഞ്ഞു. ഞാന്‍ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് അതില്‍ കയറി. എന്റെ കണ്ണുകളെ തള്ളിച്ചുകൊണ്ട്, വാ തുറപ്പിച്ചുകൊണ്ട് സാക്ഷാല്‍ സീമേച്ചി സ്ലോമോഷനില്‍ എന്റെ മുന്നിലൂടെ ജഡ്ജി ഇരിക്കുന്ന കസേര ലക്ഷ്യമാക്കി നീങ്ങുന്നു! ജഡ്ജിയുടെ വസ്ത്രങ്ങള്‍ ഇട്ട സീമേച്ചിയുടെ സ്ഥാനത്ത്‌ ഞാന്‍ കണ്ടത്‌ 'അവളുടെ രാവുകളി'ലെ കുപ്പായം മാത്രമിട്ട് തുട നോക്കുന്ന സീമെച്ചിയെ ആയിപ്പോയി. ജഡ്ജിയായ സീമേച്ചി കസേരയില്‍ ഇരുന്നു. നായകന്‍ ലോറിക്കാരന്‍ നോബിള്‍ ആയിമാറിയ അനൂപ്‌മേനോനും സുഹൃത്തായി അഭിനയിക്കുന്ന മറ്റൊരു നടനും പ്രതിക്കൂട്ടിനു സമീപം നില്‍ക്കുന്നു. സഹസംവിധായകന്‍ വാവ അവര്‍ക്ക്‌ എടുക്കാന്‍ പോകുന്ന സീന്‍ പറഞ്ഞുകൊടുത്തു. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നവനെ പോലെ ഞാന്‍ കാതുകൂര്‍പ്പിച്ച് കേട്ടുനിന്നു.

ക്യാമറയും ലൈറ്റും ഒക്കെ റെഡിയായപ്പോള്‍ സംവിധായകന്‍ ഡോ.ബാബു ജനാര്‍ദ്ദനന്‍ വന്നു രംഗമൊക്കെ നിരീക്ഷിച്ചു ചോദിച്ചു: "എവിടെ കള്ളന്‍ ?"

വാവ എന്നെ ചൂണ്ടികാണിച്ചു. കള്ളനെ ബോധിച്ചപോലെ അദ്ദേഹം മോനിട്ടറിനു മുന്നില്‍ പോയി ഇരുന്നു. വാവ എന്റെ അരികില്‍ ഓടിവന്നു രംഗം പറഞ്ഞുതന്നു. ചളം ആക്കരുത് എന്ന് മന്ത്രിച്ചു. എന്റെ ഉള്ളില്‍ തീകനല്‍ നീറിവന്നു. കുട്ടിക്കാലത്ത്‌ കാണാന്‍ കൊതിച്ചിരുന്ന സീമയുടെ കൂടെ ഒരുമിച്ച് അഭിനയിക്കാന്‍ കിട്ടിയ അവസരം. അന്ന് അനൂപ്‌മേനോന്‍ താരം ആയിരുന്നില്ല. ഇന്നവന്‍ താരമായത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. 

"സ്റ്റാര്‍ട്ട്, ആക്ഷന്‍ , ക്യാമറാ" കേട്ടതും ഞാന്‍ കള്ളനെ പോലെ കൈകൂപ്പി നിന്നു. വക്കീല്‍ വേഷം ചെയ്യുന്ന പൂജപ്പുര രവി എന്നോട് ചോദിച്ചു. "എവിടെ വെച്ചാണ് നിങ്ങള്‍ സംഭവം കണ്ടത്‌?" ഞാന്‍ പറഞ്ഞു. "ഓര്‍മ്മയില്ല സാര്‍ " എന്റെ കണ്ണുകള്‍ അപ്പോഴും ജഡ്ജിയായി അഭിനയിക്കുന്ന സീമേച്ചിയുടെ മുഖത്തായിരുന്നു.

"കട്ട് " സംവിധായകന്‍ അലറി. ഞാന്‍ സ്വബോധത്തില്‍ ഞെട്ടി. ഞാന്‍ എഴുതാത്ത ഡയലോഗ് താന്‍ എവിടെനിന്നാടോ കാച്ചിയത്? അയാള്‍ ദേഷ്യപ്പെട്ടു. ശരിയാ ഞാന്‍ എന്ത് ധൈര്യത്തിലാ "ഓര്‍മ്മയില്ല സാര്‍ " എന്ന് ഡയലോഗ് അടിച്ചത്? എല്ലാത്തിനും കാരണം സീമേച്ചിയാണ്. അവരുടെ വശ്യരൂപത്തില്‍ ഞാന്‍ മതിമറന്നുനിന്നതാണ് ഹേതു. അവര്‍ എന്നെ തുറിച്ചു നോക്കി. അനൂപ്‌മേനോന്‍ സാരമില്ല എന്ന മട്ടില്‍ എന്നെ നോക്കി ചിരിച്ചു. വാവ എന്റെ നേരെ നോക്കി നാവ്‌ കടിച്ചു. അതിനര്‍ത്ഥം ഇനി തെറ്റിച്ചാല്‍ ഞാന്‍ പുറത്ത്‌ എന്നാണു.

വീണ്ടും രംഗം ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങി. അതില്‍ ഞാന്‍ പോലീസ്‌ വേഷമിട്ട ജൂനിയര്‍ നടന്മാര്‍ക്കൊപ്പം പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങി നടക്കണം. അന്നേരം അനൂപ്‌മേനോന്‍ 'ലോറിക്കാരന്‍ നോബിള്‍ ആയി കൂട്ടില്‍ കയറണം. ഇതാണ് രംഗം. ഞാന്‍ പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങാന്‍ അല്പം താമസിച്ചുപോയി. അതിനും സംവിധായകന്‍ അലറി പറഞ്ഞു "കട്ട്" എന്താടോ താന്‍ പെരുമ്പാമ്പിനെ വിഴുങ്ങിയാണോ നില്‍ക്കുന്നത്‌. ഇറങ്ങി നടക്കെടോ" എന്നു കേട്ടപ്പോഴാണ് ഞാന്‍ കൂട്ടില്‍ നിന്നും ഇറങ്ങിനടന്നത്. 

സത്യത്തില്‍ ഇതിനും കാരണം സീമേച്ചിയുടെ മാസ്മരിക കാന്തവലയം തന്നെ! അത് ഏകദേശം സെറ്റിലെ എല്ലാവര്ക്കും തോന്നിയോ എന്ന് എനിക്ക് തോന്നി. വാവയും സംവിധായകനും എന്തോ പറഞ്ഞു ചിരിക്കുന്നത് കണ്ടു. അനൂപ്‌മേനോന്‍ അര്‍ഥം വെച്ച നോട്ടം നോക്കി. 

സീരിയലിന്റെ പേര് 'മുഹൂര്‍ത്തം'. അങ്ങനെ എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം ആയിരുന്നു ആ സീരിയല്‍ കോടതിയില്‍ അരങ്ങേറിയത്‌.

16 comments:

  1. അതിനു മുന്‍പേ ആമുഖം പോലെ ഒരു സീന്‍ തരാം. 'നാടോടിക്കാറ്റ്' സിനിമയില്‍ നടനാവാന്‍ വേണ്ടി ശ്രമിക്കുന്ന 'വിജയന്‍ ' കഥാപാത്രമായ ശ്രീനിവാസന്‍ ഐ.വി.ശശിയെ തേടി വീട്ടില്‍ ചെല്ലുമ്പോള്‍ സീമയെ കാണുന്നതും 'അവളുടെ രാവുകള്‍ ' എത്ര വട്ടം കണ്ടിരിക്കുന്നുവെന്ന് പറയുന്നതും ഓര്‍മ്മയില്ലേ..

    ReplyDelete
  2. ശ്രീവിദ്യ പോലെത്തെ നടികള്‍ പ്രായത്തെ മറികടന്നും വശ്യ സൗന്ദര്യം കാത്ത് സൂക്ഷിച്ചിരുന്നു.
    എന്നാല്‍ ആ ഗണത്തില്‍ സീമ പെടുമോ ?സീമച്ചേച്ചിക്ക് ഇപ്പോ അത്രമാത്രം വശ്യത ഉണ്ടോ
    എന്നൊക്കെ എനിക്ക് ഒരു സംശയം! (ഒരു പക്ഷേ പറഞ്ഞ പോലെ പഴയ അവളുടെ രാവുകള്‍
    ഫ്ലാഷ്ബാക്കിലൂടെ ഇങ്ങനെ ഓടുന്നത് കൊണ്ടാവാം..)
    എന്തായാലും "ആകര്‍ഷണ" കഥ ഞാന്‍ വരവ് വെച്ചിരിക്കുന്നു! :)

    ReplyDelete
    Replies
    1. സീമ ആ ഗണത്തില്‍ പെടില്ല. സീമേച്ചിക്ക് വശ്യത ഒക്കെയുണ്ട്. ഗോതമ്പിന്റെ നിറമാണ്. അഭിപ്രായത്തിനു നന്ദി നാട്ടുകാരന്‍ കൂട്ടുകാരാ..

      Delete
  3. പിന്നേയ്, ഏറനാടനല്ലേ നടികളെ കണ്ടാൽ മതിമറന്ന് പോകുന്നത് :(

    ഒരു പക്ഷെ സീമ നിങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് അന്തം വിട്ടിരിന്ന് കട്ട് പറയിപ്പിച്ചിട്ടുണ്ടാകും..

    ReplyDelete
    Replies
    1. ഹ ഹ ഹ, കുഞ്ഞന്‍ കലക്കി കമന്റിനു നന്ദി.

      Delete
  4. കള്ളന്റെ മനസ്സിലെ കള്ളത്തരം .... ഹി ഹി...

    ReplyDelete
    Replies
    1. കള്ളന്‍റെ മനസ്സില്‍ കളങ്കമില്ല എന്ന് കേട്ടിട്ടില്ലേ? -:)

      Delete
  5. ഹോ കള്ളന്റെ മനസ്സിലിരിപ്പ് കണ്ടില്ലേ ..?

    ReplyDelete
  6. നന്ദി പ്രിയപ്പെട്ട ഇസ്മായിലെ..

    ReplyDelete
  7. ഏറനാടാ, വായിച്ചതില്‍ സന്തോഷം.

    ReplyDelete
  8. ഏറനാടാ..ഈ മുഹൂര്‍ത്തം സീരിയല്‍ പണ്ടത്തെ "പാളയം " എന്ന സിനിമയുടെ പുതിയ പതിപ്പാണ്‌ എന്നാണു എന്‍റെ ഓര്‍മ . അതില്‍ മനോജ്‌ കെ ജയനും ശ്രീ വിദ്യയും ചെയ്ത റോളുകള്‍ ആണ് അനൂപ്‌ മേനോനും സീമയും സീരിയലില്‍ ചെയ്തിരിക്കുന്നത്.

    എന്തായാലും സീമ ചേച്ചി അന്ന് ഈ കാര്യം അറിയാതിരുന്നത്‌ നന്നായി എന്ന് പിന്നെ എപ്പോളെങ്കിലും തോന്നിയോ..?

    താങ്കള്‍ക്കു ഇനിയും കള്ളനെക്കാള്‍ നല്ല വേഷങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു..

    ഇനിയും എഴുതുക..ആശംസകള്‍

    ReplyDelete
    Replies
    1. അതെ അത് തന്നെയാണ് ഇത്. നന്ദി കൂട്ടുകാരാ..

      Delete
  9. ഹഹ അപ്പോള്‍ പണ്ടേ ആ മാസ്മരിക വലയത്തില്‍ ആണ് അല്ലെ...നല്ല ഓര്‍മ്മക്കുറിപ്പ്‌ ഇനിയും പലതും ഉണ്ടാകുമല്ലേ എന്തെ അതെന്നെ? ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് ഇട്ടു തന്നെ ...

    ReplyDelete
  10. ഹഹാ... ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ

    ReplyDelete
  11. ഈ പറയുന്ന ഡയറക്ടറാണോ മോഹൻലാലിനെ വെച്ച് മഹാസമുദ്രം ചെയ്തത്?

    ReplyDelete