Sunday, February 13, 2011

ശ്രീനിവാസന്‍ എന്ന നടനും വ്യക്‌തിയും.

2007-ല്‍ ദുബായില്‍ ലാല്‍ജോസിന്റെ 'അറബിക്കഥ'യുടെ ലൊക്കേഷനില്‍വെച്ച്‌ നടന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്‌ച നടത്തുവാനും 'തുഷാരം' വെബ്‌മാഗസിനെ പരിചയപ്പെടുത്തുവാനും അവസരമുണ്ടായി. നാട്ടിലെ ലൊക്കേഷനുകളില്‍നിന്നും വിഭിന്നമായി ഇവിടെവെച്ച്‌ സന്ദര്‍ശകരുടേയോ ആരാധകരുടേയോ തിരക്കുകളില്ലാതെ ഈ ബഹുര്‍മുഖവ്യക്തിത്വത്തെ അടുത്ത്‌ പരിചയപ്പെടുവാനും അദ്ധേഹത്തിന്റെ മുഷിപ്പില്ലാത്തതും ഏറെചിന്തിച്ചാല്‍ സൂക്ഷിച്ചുവെക്കാവുന്നതുമായ സാരോപദേശങ്ങളും അനുഭവങ്ങളും മണിക്കൂറുകളോളം നേരില്‍ കേള്‍ക്കുവാനും കഴിഞ്ഞു.

ആ കൂടിക്കാഴ്‌ചയില്‍ ഉരുത്തിരിഞ്ഞ ചില 'ശ്രീനിവചനങ്ങള്‍' വായനക്കാരുമായിട്ട്‌ പങ്കിടട്ടേ..

സിനിമയില്‍ എത്തിയിട്ട്‌ മുപ്പത്‌ വര്‍ഷങ്ങളായിട്ടും ഇന്നും കച്ചവട-സമാന്തര സിനിമകളില്‍ ഒരു അവിഭാച്യഘടകമായി അചഞ്ചലനായി നില്‍ക്കുന്ന സര്‍വകലാവല്ലഭനാണല്ലോ ശ്രിനിവാസന്‍. മലയാളസിനിമയുടെ താരരാജാക്കന്‍മാരുടെയിടയിലും തന്റേതായ ശൈലിയുമായി സിംഹാസനം വിടാതെ നില്‍ക്കുന്നതിലാണ്‌ അയാളുടെ കഴിവ്‌ സമ്മതിച്ചുകൊടുക്കേണ്ടത്‌.

തിരക്കഥയിലായാലും സംവിധാനത്തിലായാലും അഭിനയത്തിലായാലും ഒരു 'ശ്രീനി-ടച്ച്‌' നമുക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അദ്ധേഹം ഒരു 'ജീനിയസ്സ്‌' തന്നെ. സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തെ 'ജീനിയസ്സ്‌'. എത്ര തിരക്കഥകള്‍ എഴുതി, എത്ര സിനിമകളില്‍ അഭിനയിച്ചു എന്നതൊന്നും ശ്രീനിവാസന്‍ കണക്ക്‌ സൂക്ഷിക്കാറില്ല. അതൊക്കെകൊണ്ട്‌ എന്തു പ്രയോജനം എന്നാണ്‌ ഇക്കാര്യം ആരായുമ്പോള്‍ തിരിച്ചുകിട്ടുന്ന 'ശ്രീനിചോദ്യം'.

"ഗിന്നസ്സ്‌ ബുക്കില്‍ പേരുവന്നാല്‍ അവരുടെ വക റേഷന്‍ കിട്ടുമോ?" എന്നാണ്‌ മറുചോദ്യം വന്നത്‌.

രാവിലെ ഷൂട്ടിംഗിനിടയില്‍ ഏതാനും കുടുംബങ്ങള്‍ വന്ന്‌ ശ്രീനിയോടൊപ്പം പടമെടുക്കാന്‍ തിരക്കുകൂട്ടി. അവരോട്‌ ലാല്‍ജോസിന്റെ വക ഒരു മുന്നറിയിപ്പുണ്ടായി.

സിനിമയില്‍ മണ്ടത്തരമോ തമാശയോ കാണിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ശ്രീനിവാസന്‍ എന്ന വ്യക്തി പരുക്കനും തമാശ രസിക്കാത്തയാളുമാണെന്ന്‌.

ഇക്കാര്യം ശ്രീനിവാസനോട്‌ സരസവര്‍ത്തമാനത്തിനിടയില്‍ ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു അപ്രതീക്ഷിതമായി കിട്ടിയത്‌.

"അതു പറഞ്ഞത്‌ ലാല്‍ജോസ്സല്ലേ. അതിന്റെ ഉത്തരം പുള്ളിയോടു ചെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം ലഭിച്ചേക്കും." -ശ്രീനിയുത്തരം ഇങ്ങനെ.

സിനിമയില്‍ പാരകള്‍ പണ്ടുമുതല്‍ക്കേ നിലനിന്നുപോരുന്നതിനെകുറിച്ച്‌...

ശ്രീനിവാസന്‍ സീരിയസ്സായി. ഒരു ചിന്തകനെപോലെ മുഖത്ത്‌ ഗൗരവം നിഴലിച്ചു. വിശദമായിട്ടാണ്‌ ഇതിനുത്തരം പറഞ്ഞത്‌:

"ഇത്‌ ന്യായീകരിക്കാന്‍ ഒരിക്കലും പറ്റില്ല. കാരണം As a human, we have a small portion of space to exist in this earth. ഒരു മനുഷ്യന്‌ ജീവിക്കുന്ന കാലത്തോളം അവന്റെ ശരീരത്തിന്‌ നിലനില്‍ക്കാന്‍ ഒരു ഇടം വേണം. അതവന്‍ തന്നെ കണ്ടെത്തണം. (മരിച്ചാലും വേണം ഇടം, എന്നാലും.) അതില്‍ അധിനിവേശം വന്നേക്കാം. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാള്‍ക്ക്‌ ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്നര്‍ത്ഥം.

"If you have peculiar talents or credentials and a strongmind, then you will achieve your aim through hurdles or obstacles. Or else you have no right to live here."

എന്നിട്ടയാള്‍ മാതൃഭാഷയില്‍ തുടര്‍ന്നു. "അതായത്‌ ഒരാള്‍ ജീവിതത്തില്‍ പരാജിതനെങ്കില്‍ അതിന്‌ ആരേയും പഴിചാരിയിട്ട്‌ കാര്യമില്ല. അവന്റെ കഴിവില്ലായ്‌മ മാത്രമാണതിനുത്തരവാധി."

ഇക്കാര്യം സമര്‍ത്ഥിക്കുന്നതായിട്ട്‌ സമീപത്തുണ്ടായിരുന്ന സംവിധായകന്‍ ലാല്‍ജോസ്സ്‌ സ്വന്തം അനുഭവം പങ്കിട്ടു.

"ഏറെകാലം സംവിധാനസഹായി ആയിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും ഇന്നും അതേ സ്ഥാനങ്ങളില്‍ തന്നെ തുടരുന്നു. അവര്‍ക്കും സ്വതന്ത്രസംവിധായകര്‍ ആവാനുള്ള പരിചയവും കഴിവും ഉണ്ട്‌. ഒരു പക്ഷെ തന്നേക്കാളും ഒരുപടി മുന്നിലാവാം അവരുടെ സിദ്ധി. എന്നാലും അവര്‍ ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കില്ല. കഠിനപ്രയത്നം ചെയ്യില്ല.

പകരം, പലവേദികളിലും ഉപചാപകവൃന്ദങ്ങളിലും അവര്‍ പറഞ്ഞുനടക്കുന്നത്‌: ലാല്‍ജോസ്‌ ഈ നിലയിലെത്തിയത്‌ പലതും ചെയ്തിട്ടാ, സോപ്പിട്ടിട്ടാ, എന്നരീതിയിലാണ്‌. ശ്രിനിയേട്ടന്‍ പറഞ്ഞതാണ്‌ ശരി. കഴിവുള്ളവര്‍ പരിശ്രമിച്ചാല്‍ എന്തും സാധിക്കും."

വീണ്ടും ശ്രീനിവാസനിലേക്ക്‌...

താങ്കളുടെ തിരക്കഥകള്‍ എന്തുകൊണ്ട്‌ പ്രസിദ്ധീകരിക്കാറില്ല. ഇന്നതും സാഹിത്യത്തിലെ ഒരു ശാഖയായി മാറിയിട്ടില്ലേ?

"തിരക്കഥാകൃത്തുക്കള്‍ സാഹിത്യകാരന്‍മാരല്ല. എന്നാല്‍ സാഹിത്യകാരന്‍മാരില്‍ പലരും തിരക്കഥാകൃത്തുക്കളാണ്‌. തിരക്കിട്ടെഴുതുന്നതായിരുന്നു എന്റെ പല തിരക്കഥകളും. അതിലൊന്നിന്റേയും കൈയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടില്ല. ഒരു സിനിമയുടെ ജോലി തീര്‍ന്നാല്‍ പിന്നെ തിരക്കഥയുടെ ദൗത്യം തീര്‍ന്നു. അതിനാല്‍ എന്തോ.., ഒന്നും എന്റെ കൈയ്യിലില്ല."

ഒരിക്കല്‍ തൃശൂരിലെ ഒരു പ്രസാധകര്‍ എന്നെ ഒരുപാട്‌ നിര്‍ബന്ധിച്ചപ്പോള്‍ തപ്പിനോക്കിയിട്ട്‌ കിട്ടിയ 'സന്ദേശം' എന്ന പടത്തിന്റെ തിരക്കഥ കൊടുത്തു. പിന്നെ അവരുടെ വിളിയില്ല. ഒരു വിവരവുമില്ല. ഏറേനാള്‍ കഴിഞ്ഞപ്പോള്‍ അച്ചടിച്ച തിരക്കഥ പരിശോധനക്കായിട്ട്‌ അയച്ചുതന്നു."

"ശരിക്കും ഞെട്ടിപോയി. അതില്‍ വെറും സംഭാഷണങ്ങള്‍ മാത്രമേയുള്ളൂ. ആര്‌ ആരോട്‌ എവിടെവെച്ച്‌ എന്നൊന്നുമില്ല. സന്ദര്‍ഭമില്ല. പശ്ചാത്തലമില്ല. ഞാനത്‌ പിടിച്ചുവെച്ചു. അച്ചടിക്കേണ്ടയെന്നും അറിയിച്ചു."

"ഇതാണോ തിരക്കഥ? ഞാന്‍ അവരോട്‌ ചോദിച്ചു."

എന്താണ്‌ ഒരു സിനിമയുടെ കഥ തിരയുമ്പോള്‍ നോക്കുന്നത്‌? അതിന്‌ എന്തെങ്കിലും മാനദണ്ഡം..?

കഥയില്‍ പുതുമയാണ്‌ നോക്കേണ്ടത്‌. ഇല്ലെങ്കില്‍ അതില്‍ പുതുമ വരുത്തണം. ഒരു പ്രശ്‌നം അതിന്റെ പരിഹാരം അതിലുണ്ടായിരിക്കണം. അത്‌ വ്യക്തികള്‍ തമ്മിലാവാം, വ്യക്തിയും സമൂഹവും തമ്മിലുമാവാം. ഉദാഹരണത്തിന്‌:"

"ഞാന്‍ തന്നോട്‌ നൂറുരൂപ ചോദിച്ചു. നീ തന്നു. ഞാനതും വാങ്ങി പോയി. ഇതില്‍ വല്ലതുമുണ്ടോ. കഥയായിട്ട്‌? ഇല്ല. എന്നാല്‍ നീ പണം തന്നില്ല. എന്നെ തല്ലി, ഈ വഴി കാണരുതെന്നും പറഞ്ഞ്‌ ആട്ടി. ഞാന്‍ കുറേയാളുകളുമായി വന്ന്‌ നിന്നെ വകവരുത്തുന്നു. അത്‌ സങ്കീര്‍ണമായി നാട്ടിലൊരു പ്രശ്‌നമാവുന്നു. അങ്ങിനെയങ്ങനെ.."

"നമ്മള്‍ നിത്യേന കാണുന്നതെന്തും ശ്രദ്ധാപൂര്‍വം നോക്കിയാല്‍ പലതും കിട്ടും ഒരു കഥയാക്കാനുള്ള അസംസ്‌കൃതവസ്‌തു ലഭിക്കുവാന്‍ നല്ലൊരു വീക്ഷണം മാത്രം മതി. ഞാന്‍ സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശന്‍ സാങ്കല്‍പികമല്ല. ജീവിക്കുന്ന വ്യക്തിയാണ്‌. അയാളുടെ ശരിക്കുമുള്ള ചെയ്തികള്‍ കാണിച്ചിരുന്നെങ്കില്‍ എന്റെ ലേബല്‍ മാറ്റേണ്ടിവന്നേനെ!"

"അതിനാലാണ്‌ സിനിമയുടെ അവസാനരംഗം പറമ്പിലെ വാഴയില ഇളകുമ്പോള്‍ ടോര്‍ച്ചടിച്ച്‌ സംശയിച്ച്‌ നോക്കുന്ന നായകനില്‍ അവസാനിപ്പിച്ചത്‌. ഇത്തരം മനോരോഗികള്‍ പരിപൂര്‍ണ്ണരായും രോഗവിമുക്‌തിയിലെത്തില്ല എന്നാണ്‌ മനോരോഗവിദഗ്‌ധരുടെ നിഗമനവും. അവരുമായെല്ലാം ചര്‍ച്ച ചെയ്തിട്ടാണ്‌ കഥ തയ്യാറാക്കിയതും."

സിനിമാ പ്രേക്ഷകരുടെ അഭിരുചി മുന്‍കൂട്ടി കാണാന്‍ കഴിയാറുണ്ടോ? ഒരു വിജയചിത്രത്തിന്‌ എന്തെങ്കിലും സമവാക്യമുണ്ടോ?

"അങ്ങിനെ ഒരു പ്രത്യേക ചട്ടക്കൂടോ എഴുതപ്പെട്ട നിയമങ്ങളോ ഒന്നുമില്ലെങ്കിലും പൊതുവേ പറയുകയാണെങ്കില്‍, സിനിമ തുടങ്ങിയാലുള്ള ആദ്യത്തെ പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ കഥാപാത്രങ്ങളെ അവരുടെ മനസ്സില്‍ എത്തിച്ചിട്ടുണ്ടാവണം. എന്നാലോ കഥാഗതി അവര്‍ക്ക്‌ ഊഹിക്കാന്‍ വിട്ടുകൊടുക്കുകയും അരുത്‌. ഇനിയടുത്ത നിമിഷം ഇങ്ങനേയേ സംഭവിക്കൂ എന്ന മുന്‍വിധി അവരില്‍ ഉണ്ടായാല്‍ സിനിമ പരാജയമായി. അവര്‍ ഊഹിക്കുന്നതിന്‌ വിപരീതമായിട്ടാവണം തിരക്കഥ മെനയേണ്ടതും സിനിമ അവതരിപ്പിക്കേണ്ടതും. എന്തെങ്കിലും ഒരു സന്ദേശം പ്രേക്ഷകര്‍ക്ക്‌ നല്‍കുവാന്‍ ഉണ്ടായിരിക്കണം."

"സിനിമാക്കാരന്‌ സമൂഹം നന്നാക്കേണ്ട കടമ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും അതൊരു പരിധിയില്‍ നിന്നുകൊണ്ട്‌ ചെയ്യാമല്ലോ. എന്നുവെച്ച്‌ ഞാന്‍ ജനങ്ങള്‍ക്ക്‌ ഒരു മാതൃകാവ്യക്തിയാവാന്‍ ഉദ്ധ്യേശമില്ല. എന്റെ കഥാപാത്രങ്ങള്‍ ഒരുപക്ഷെ ജനങ്ങളെ രസിപ്പിക്കുന്നെന്ന് കരുതി ഞാന്‍ നേരില്‍ അങ്ങിനെയാവാന്‍ പറ്റുമോ? സിനിമയിലെന്നെ കണ്ടിട്ട്‌ നേരില്‍ വരുന്ന പലരും എന്നോട്‌ ഒരു തമാശ പറയാന്‍ പറയും. ഞാനെന്താ തമാശ പോക്കറ്റില്‍ കൊണ്ടുനടക്കുന്നുണ്ടോ, ചോദിച്ചാലുടനെ എടുത്തുകൊടുക്കാന്‍!"

യുക്തിപൂര്‍വമായ ഇത്തരം വര്‍ത്തമാനത്തിലും ശ്രീനിടച്ചുള്ള കോമഡിയൊളിഞ്ഞിരിപ്പില്ലേ?

അച്‌ഛനെക്കാളും പ്രസിദ്ധിയിലേക്ക്‌ കുതിക്കുന്ന മകന്‍ വിനീത്‌ ശ്രീനിവാസനെ എങ്ങനെ വിലയിരുത്തുന്നു.

"മകന്‌ ഒന്നര വയസ്സുള്ളപ്പോഴേ പാട്ട്‌ എവിടെയെങ്കിലും കേട്ടുതുടങ്ങിയാല്‍ കരച്ചില്‍ നിറുത്തി അത്‌ ശ്രദ്ധിക്കുമായിരുന്നു. മാതാപിതാക്കളോ കുടുംബത്തിലുള്ളവരോ സംഗീതവുമായിട്ട്‌ ബന്ധമില്ലാത്തവരായിട്ടും വിനീതിന്‌ ദൈവം കൊടുത്ത വരമാണ്‌ പാടാനുള്ള കഴിവ്‌. അതവന്‍ പെട്ടെന്ന് പഠിച്ചെടുക്കാനും ശ്രമിച്ചു. മൂന്ന്‌ വയസ്സുള്ളപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളെല്ലാം വളരെ ഭംഗിയായിട്ടവന്‍ പാടിതുടങ്ങി."

"ആദ്യഗാനം (കസവിന്റേ തട്ടമിട്ട്‌..) ഹിറ്റായതിന്‌ ശേഷം അവന്‌ അതേ തരം പാട്ടുകള്‍ വന്നപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന്‌ ചോദിച്ചു. നീ യുവാവായിരിക്കുന്നു. നിന്റെ യുക്തിക്കും നിലനില്‍പിനും അനുജിതമായത്‌ നീ ചെയ്യുക. ഇപ്പോള്‍ വിനീത്‌ ശ്രദ്ധിച്ച്‌ സ്വയം തീരുമാനമെടുക്കുന്നു, നല്ല ഗായകനായി മാറുന്നതില്‍ പിതാവെന്ന നിലയില്‍ അഭിമാനം കൊള്ളുന്നു. അല്ലാതെ അവന്‌ പുരസ്‌കാരങ്ങള്‍ എത്തിച്ചുകൊടുക്കാനോ ശുപാര്‍ശ ചെയ്യാനോ എന്റെ ബന്ധങ്ങള്‍ ഉപയോഗിക്കാറില്ല."

ദുബായിലെ പഴയ ഒരു സഹപാഠി കവിതകള്‍ എഴുതുന്നുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ ശ്രീനിവാസന്‍ അന്തംവിട്ടത്രേ! ഇത്രയും കാലം കവിതയെഴുതാത്ത അയാള്‍ പെട്ടെന്നൊരു കവിയായിരിക്കുന്നു. ആ കവിതാസമാഹാരം ഗംഭീരമായിട്ട്‌ നാട്ടിലെ ഒരു ഹോട്ടലില്‍ പണം വാരിയെറിഞ്ഞ ചടങ്ങില്‍ പ്രകാശിതമാക്കി. അതിലേക്ക്‌ ഒരു സംവിധായകസുഹൃത്തിനെ ക്ഷണിക്കുവാന്‍ ശുപാര്‍ശയ്‌ക്ക്‌ വന്നപ്പോള്‍. ആ സംവിധായകന്‍ കവിതയോ പദ്യമോ ഒന്നുമായും പുലബന്ധമില്ല. ചടങ്ങില്‍ എന്താ പറയുക, എന്നൊക്കെ ശ്രീനിവാസനോട്‌ ചോദിച്ചു.

"സാരമില്ല. കവിയ്‌ക്കും കവിതയെകുറിച്ച്‌ ഒന്നുമറിയില്ല." - ശ്രീനിവാസന്‍ ശൈലി.

അവിസ്‌മരണിയമായ ഒത്തിരി നര്‍മങ്ങള്‍ നിറഞ്ഞ, മര്‍മത്ത്‌ കൊള്ളുന്ന, കൊണ്ടാല്‍ എന്നും നിലനില്‍ക്കുന്ന 'ശ്രീനിവചനങ്ങള്‍' ലഭിച്ചപ്പോള്‍ രാത്രിയേറേ ആയത്‌ അറിഞ്ഞില്ല. യാത്രപറഞ്ഞ്‌ പോരുമ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു:

"ശ്രീനിയേട്ടാ.. ഇനിയെപ്പോഴെങ്കിലും നാട്ടിലെ ഏതെങ്കിലും സെറ്റില്‍ വന്ന്‌ കണ്ടാല്‍ - അന്ന് ദുബായിലെ ഷൂട്ടിംഗ്‌ സ്ഥലത്ത്‌ ഏറേനേരം സംസാരിച്ച ആളാണ്‌ ഓര്‍മയില്ലേ? അപ്പോള്‍..?"

"വാസ്‌തവം പറഞ്ഞാല്‍ ഓര്‍മയുണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും പറയും. നിങ്ങള്‍ അഞ്ച്‌ വര്‍ഷം കഴിഞ്ഞ്‌ വന്നാണ്‌ ചോദിച്ചെങ്കില്‍ എങ്ങനെയോര്‍ക്കും. എന്നാലും പരിചയപ്പെട്ട ചിലയാളുകളുടെ മുഖം മനസ്സില്‍ കിടക്കാറുണ്ട്‌."

ഒരിക്കലും മറക്കുവാനാവാത്ത ഒരു വ്യക്തിത്വം - അതാണ്‌ നമ്മുടെ പ്രിയങ്കരനായ നടന്‍ ശ്രീനിവാസന്‍!

11 comments:

  1. നടന്‍ ശ്രീനിവാസന്‍ - വേറിട്ട വ്യക്തിത്വം.

    ReplyDelete
  2. ശ്രീനിവാസന്റെ കൂടെ സമയം പോയതറിഞ്ഞുകാണില്ല അല്ല്ലെ..? ഈ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ എന്തേഇത്ര വൈകി ?

    ReplyDelete
  3. ശ്രീനിവാസൻ എന്ന വ്യക്തിയെകുറിച്ച് നല്ലൊരു വിശകലനമായി ഇത് കേട്ടൊ ഭായ്

    ReplyDelete
  4. ശ്രീനി ടച്ച്! അതൊന്ന് വേറെത്തന്നെയാണ്!
    വൈകിയാണെങ്കിലും പോസ്റ്റിയല്ലോ, നന്ദി!

    ReplyDelete
  5. ശ്രീനിവാസന്‍ സിനിമകള്‍ പണ്ടേ ഇഷ്ടമാണ്. ഏകദേശം ചിത്രങ്ങളും കണ്ടിട്ടുണ്ടാവും. ചിലപ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്.

    ജയരാജന്‍ വടക്കയില്‍

    ReplyDelete
  6. പുള്ളി നല്ലൊരു ചൂണ്ടല്‍ വിടഗ്ദാനാനെന്നു മറക്കരുത്.

    ReplyDelete
  7. ശ്രീനിവാസന്‍ എന്തു കാര്യവും തുറന്ന് പറയുന്ന (മറ്റുള്ളവരെ സുഖിപ്പിയ്ക്കാതെ) വ്യക്തിയാണ് എന്നാണ് കേട്ടിട്ടുള്ളതും.

    ഇതിവിടെ പങ്കു വച്ചതു നന്നായി

    ReplyDelete
  8. നന്നായിരിക്കുന്നു...
    ശ്രീനിയെട്ടനെ കുറെ കൂടി മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..

    ReplyDelete
  9. നന്നായിരിക്കുന്നു...

    ReplyDelete