Monday, July 19, 2010

ഇനി നാല് കീ.മീ. മാത്രം!

നാട് വിട്ടു ഗള്‍ഫില്‍ വന്നതിനു ശേഷം എനിക്ക് ഭാര്യയുടെ വിരഹവേദന അടങ്ങിയ കത്തുകള്‍ മുടങ്ങാതെ കിട്ടിയപ്പോള്‍, ഫോണിലൂടെയുള്ള നിലയ്ക്കാത്ത തേങ്ങല്‍ കിട്ടുമായിരുന്നു. ഗത്യന്തരമില്ലാതെ ഞാന്‍ ദോഹയിലെ പണി കളഞ്ഞ് തിരുവനന്തപുരത്ത്‌ വന്നു അവളുടെ കൂടെ വസിക്കും കാലം. ഭാര്യാവീട്ടില്‍ പരമസുഖം എന്നൊന്നും പറയാന്‍ പറ്റില്ല എങ്കിലും മധുവിധു ശരിക്കും ആസ്വദിക്കാതെ ദോഹയിലേക്ക് പോയ വിഷമം മാറിക്കിട്ടിയ ദിനങ്ങള്‍.. ഇനി തിരികെ പോവേണ്ട എന്നവള്‍. ഇവിടെ നല്ലൊരു ജോലിക്ക് ശ്രമിക്കാം. അല്ലെങ്കില്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതി ഒരു ക്ലാര്‍ക്കോ കണ്ടക്ടര്‍ എങ്കിലും ആവാന്‍ ശ്രമിക്കണമെന്ന് അവളുടെ പിതാവ്‌ വക എനിക്ക് ഉപദേശവും കിട്ടി.

എന്നാല്‍ എന്റെ മനസ്സില്‍ സിനിമ അല്ലെങ്കില്‍ സീരിയല്‍ ആയിരുന്നു ലക്ഷ്യം. ഒരു ചെറുനടന്‍ എങ്കിലും ആവാനുള്ള ത്വര. പക്ഷെ, തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ആദ്യം ഒരു ജോലി വേണം. അല്ലെങ്കില്‍ എഞ്ചിനീയര്‍ ആയ ഭാര്യയുടെ വീട്ടുകാര്‍ എന്ത് കരുതും! ഭാര്യക്ക്‌ ആദ്യമേ എല്ലാം അറിയാം. മനസ്സിലാക്കാനുള്ള മനസ്സും അവള്‍ക്കുണ്ട്.

എന്നും രാവിലെ അണിഞ്ഞൊരുങ്ങി അവളും ഞാനും അവളുടെ വീട്ടില്‍ നിന്നിറങ്ങും. അവളുടെ ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ ആണ് യാത്ര. അവളെ അവളുടെ ജോലിസ്ഥലത്ത് വിട്ടിട്ട് ഞാന്‍ പതിവുപോലെ പണി തേടി കറങ്ങും. ആ കറക്കത്തില്‍ തമ്പാനൂരുള്ള ഒരു ആപ്പീസ് ബോര്‍ഡ്‌ എന്റെ കണ്ണുകളെ പിടിച്ചു വലിച്ചു. ആക്ടീവയുടെ കാറ്റ്‌ പോയ പോലെ സഡന്‍ സ്റ്റോപ്പായി. ഞാന്‍ ഒന്നൂടെ ആ ബോര്‍ഡ്‌ വായിച്ചു. "ആള്‍ കേരള സിനിമാ ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്സ്‌ അസോസിയേഷന്‍, റെജി:നമ്പര്‍...." മറിച്ചൊന്നും ചിന്തിച്ചില്ല. ഞാന്‍ അവിടെ എത്തി. ഭാരവാഹികളെ കണ്ടു. പരിചയപ്പെട്ടു. പ്രസിഡണ്ട് റിട്ടയേര്‍ഡ് ഹെഡ്‌മാഷായ പരമേശ്വരന്‍നായര്‍ ആയിരുന്നു. വൈസ്‌പ്രസിഡണ്ട് ആന്ടപ്പന്‍ എന്നൊരു മീശകൊമ്പന്‍. കേള്‍വി കേട്ടൊരു ഇക്കിളിസിനിമാ സംവിധായകന്റെ അപ്പനാണീ ആന്ടപ്പന്‍ എന്നത് ഞാനറിയുന്നത് പിന്നീടായിരുന്നു. അദ്ദേഹത്തിന്റെ മോന്‍ കെ.ജി.ജോയ്‌ - കിന്നാരത്തുമ്പികള്‍ പോലെ ഒട്ടനവധി യുവരക്തം ചൂടാക്കിയ സിനിമകളുടെ സംവിധായകനാണ്. അതേക്കുറിച്ച് ജോയീടപ്പനോട് ചോദിക്കുമ്പോള്‍ അദ്ദേഹം വിഷയം മാറ്റുന്നത് ശ്രദ്ധിച്ചു. എന്തായിരുന്നു കാരണം എന്നത് എനിക്ക് ഇന്നും അനന്തം അക്ഞാതം!

ആ ആപ്പീസിലെ ചുമരില്‍ പതിച്ച കുറെ ചേച്ചിമാരുടേയും ചേട്ടന്‍മാരുടേയും പല പോസിലുള്ള പടങ്ങള്‍ നോക്കി ഇവരെ ഏതു സിനിമകളില്‍ ആണ് കണ്ടിട്ടുള്ളത് എന്ന് ചിന്തിച്ച് ഇരിക്കുമ്പോള്‍ പരമേശ്വരന്‍നായര്‍ ഒരു ഫയല്‍ എടുത്ത്‌ എന്റെ മുന്നില്‍ തുറന്നു കാണിച്ചു. അതില്‍ പരിചിതമായ ഒരു മുഖത്തില്‍ അദ്ദേഹം തൊട്ടുകാണിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. നടന്‍ ശങ്കര്‍ ആണത്. ചെന്നൈയില്‍ അസോസിയേഷന്‍ മെമ്പര്‍ഷിപ്പ്‌ ഫീസ്‌ അന്ന് അന്‍പതിനായിരം ഉറുപ്പിക ആയതിനാല്‍ ശങ്കര്‍ സര്‍ക്കാര്‍ രജിസ്റ്റേര്‍ഡ് ആയ ഈ അസോസിയേഷനില്‍ മെമ്പര്‍ ആയതാത്രേ. ഞാന്‍ ഒന്ന് ഉഷാറായി ഇരുന്നു. അപ്പോള്‍ തടിയനായൊരു കക്ഷി കക്ഷത്തൊരു ഡയറിയുമായി കയറി വന്നു. ഏതോ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും വരികയാണ്. അവിടെത്തെ വിശേഷങ്ങള്‍ അയാള്‍ വാതോരാതെ പറയുന്നുണ്ട്. ഒരു കെട്ടു നോട്ടുകള്‍ എടുത്ത് മേശമേല്‍ വെച്ചു. കണക്കുകള്‍ ബോധിപ്പിച്ചു. അദ്ദേഹത്തിന് എന്നെ അവര്‍ പരിചയപ്പെടുത്തി. അയാള്‍ എന്‍.എം.സലിം - വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള പ്രൊഡക്ഷന്‍ മാനേജര്‍ ആണ്. ചില സിനിമകളില്‍ വില്ലനൊപ്പം അടി മേടിക്കാനായി മാത്രം ശിങ്കിടിയായ ഇയാളുടെ മിന്നലാട്ടം കണ്ടതായി ഓര്‍ത്തു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞാന്‍ മെമ്പര്‍ഷിപ്പ്‌ വേണമെന്ന് പറഞ്ഞു. ചെറുതില്‍ നിന്നാണല്ലോ വലുതില്‍ എത്തിപ്പെടുന്നത് എന്ന നഗ്നസത്യം എന്റെ തലയില്‍ തരംഗമായി മൂളിപ്പറന്നു.

ഒരു ഫോം കിട്ടി പൂരിപ്പിച്ചു കൊടുത്തു. തിരിച്ചറിയല്‍ രേഖകളുടെ കോപ്പി അടുത്ത ദിവസം കൊണ്ടുകൊടുക്കാം എന്നറിയിച്ചു. തുച്ഛമായ ഫീസടച്ചു. പഴ്സില്‍ നിന്നും പൊക്കിയെടുത്ത എന്റെ പിപി ഫോട്ടോ മെമ്പര്‍മാരുടെ ഫയലില്‍ നടന്‍ ശങ്കറിന്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്ത്‌ വെള്ളം കൂട്ടിയ പശ തേച്ച് മോന്തയില്‍ ആഞ്ഞ്‌ അടിച്ച് പതിപ്പിച്ച പ്രസിഡന്റ് ഒരു പുഞ്ചിരിയോടെ എനിക്ക് ഹസ്തദാനം ചെയ്തു സ്വാഗതം പറഞ്ഞു. ശങ്കര്‍ 866, ഞാന്‍ 867 നമ്പര്‍ ആയി ഫയലില്‍ കിടന്നു. പണ്ട് ശങ്കറും മോഹന്‍ലാലും ഒരുമിച്ച് പുതുമുഖങ്ങളായി വന്നതൊക്കെ വെറുതെ ഓര്‍ത്തുപോയി. അവരോട് തല്‍ക്കാലം വിട പറഞ്ഞു ഞാന്‍ ആക്ടീവയില്‍ കയറി നട്ടുച്ച വെയിലില്‍ പകല്‍കിനാവ്‌ കണ്ടു റോഡിലൂടെ പാഞ്ഞു. ഒരു വല്ലാത്ത ഹരത്തില്‍ ന്യൂ തീയേറ്ററില്‍ മാറ്റിനിഷോയ്ക്ക് കയറി മയങ്ങി. ഒരു കൂതറ വിദേശിപ്പടം. പടം വിടും മുന്‍പേ ഇറങ്ങി നേരെ ശാസ്തമംഗലത്തേക്ക്‌, ഭാര്യയുടെ ജോലിസ്ഥലത്തെത്തി. അവള്‍ എന്നെ സഹപ്രവര്‍ത്തകര്‍ക്ക് നന്നായി പരിചയപ്പെടുത്തി. പലരും എന്താ പണി എന്ന് ചോദിച്ചതില്‍ നിന്നും ഞാന്‍ 'സ്കൂട്ടാ'വാന്‍ പാടുപെട്ടു. ഗള്‍ഫുകാരന്‍ എന്നവള്‍ ഒറ്റവാക്കില്‍ ഉത്തരമോതി.

സിനിമാ ആപ്പീസില്‍ നിന്നും എന്താ വിളി വരാത്തത് എന്നാലോചിച്ച് അടുത്ത ദിവസം ഉച്ച വരെ കഴിഞ്ഞു. ഭാര്യാവീട്ടില്‍ ഇരുന്ന്‌ നേരം കളയണ്ടല്ലോ എന്ന് കരുതി ഒന്ന് നടക്കാന്‍ ഇറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞ് വെയിലേറ്റ്‌ വാടി തിരികെ വന്നു കയറുമ്പോള്‍ ഭാര്യാമാതാവ് എന്നോട് തിരോന്തരം സ്ലാംഗില്‍ എന്തരോ വിളിച്ചു പറയുന്നു. വീടിനു മുന്നിലുള്ള തോടിനു കുറുകെയുള്ള ഒറ്റത്തെങ്ങുപാലത്തില്‍ ബാലന്‍സ്‌ ചെയ്ത്‌ പടി കയറി വരുമ്പോള്‍ മാത്രമാണ് ഞാനത് വ്യക്തമായി കേട്ടത്.

'യേതോ ഒരു സ്യലിം വിളിച്ച് ക്യെട്ടാ.. നെന്നോട് എന്തരോ ലക്കെഷനിലാ മറ്റോ വ്യേഗം യെത്താന്‍. ദേ യീ നമ്പര്‍ കറക്കി ന്വോക്ക്. വേം വിളി.'

അത് കേട്ടതും എന്നുള്ളം കുളിര്‍മഴയായി. അതാ പ്രൊ.മാനേജര്‍ സലിം അണ്ണന്‍ തന്നെ. ഞാനോടി വീട്ടിലെ ഫോണിനടുത്ത് എത്തി, കറക്കി. കിട്ടി. സലിം അണ്ണന്‍ മുഖവുര ഇല്ലാതെ കാര്യം പറഞ്ഞു ആദ്യം ചൂടായി, പിന്നെ തണുത്തു. എന്നാലും വളരെ ധൃതി അനുഭവപ്പെട്ടു.

"ഡോ, താന്‍ എവിടാടോ. ഒരു നല്ല റോള്‍ തനിക്ക്‌ റെഡിയാക്കി കാത്തിരിപ്പാ. ഇനി വൈകിയാല്‍ അവമ്മാര് വേറെ നടനെ വെച്ച് ചെയ്യും. വേം വരാന്‍ പറ്റ്വോ? വരുമ്പോ ഒന്നുരണ്ട് ഡ്രസ് കൂടെ കൊണ്ട് പോര്. ഷൂവും."

എന്റെ വായ വറ്റി. കണ്ണില്‍ വെള്ളം കയറി. ഞാന്‍ ഫോണില്‍ മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ കാറ്റ്‌ മാത്രം ആദ്യം വന്നു. ഒടുവില്‍ ശബ്ദം നേര്‍ത്ത നാദമായി ചാടി.

"സാര്‍, അണ്ണാ, ഞാന്‍ ഇതാ എത്തി. എവിടെയാ എത്തേണ്ടത്?"

അങ്ങേരൊരു ലൊക്കേഷന്‍ പറഞ്ഞുതന്നു. ഉടനെ എത്താന്‍ അറിയിച്ചു. ഞാന്‍ പിന്നെ ഒട്ടും നിന്നില്ല. ചാടി പുറപ്പെടുമ്പോള്‍ ഭാര്യാമാതാ പിന്നില്‍ നിന്നും വിളിച്ചു.

'മോന്യേ, യെന്തര് പ്വോക്കിത്‌? ഊണു തിന്നിട്ട് പ്വോയീന്ന്. യേത് കമ്പനിയിലാ ജ്വോലി ശെരിയായത്?'

വന്നിട്ട് തിന്നാം, പറയാം എന്നറിയിച്ചു പടിയിറങ്ങി ഞാന്‍ പാഞ്ഞു. ഒറ്റത്തെങ്ങുപാലത്തില്‍ ബാലന്‍സ്‌ ചെയ്ത്‌ ഓടി തെങ്ങിന്‍ ചോട്ടിലെ ഹോണ്ട ആക്ടീവയില്‍ കയറി സ്റ്റാര്‍ട്ടാക്കി ഇടവഴി താണ്ടി റോഡിലെത്തി കുതിച്ചുപാഞ്ഞു.

സലിം അണ്ണന്‍ പറഞ്ഞുതന്ന സീരിയല്‍ ലൊക്കേഷന്‍ (യൂണിവേഴ്‌സിറ്റിയുടെ സമീപം)മാത്രമായിരുന്നു മനസ്സ്‌ നിറയെ.. അവിടെയെത്താന്‍ ഇനി നാലു കീ.മീ മാത്രം. ദൈവമേ എന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഇനി നാല് കീ.മീ. മാത്രം!

(ശേഷം ഭാഗം ഉടന്‍)

9 comments:

  1. സിനിമാനുഭവങ്ങള്‍ വീണ്ടും. ഇതുവരെ പ്രോത്സാഹിപ്പിച്ച, വായിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. വീണ്ടും സ്വാഗതം ചെയ്യട്ടെ..?

    ReplyDelete
  2. മാഷേ,
    വായന സുഗമമാക്കുവാന്‍ ഈ കറുത്ത ബാക്ക് ഗ്രൌണ്ട് ഒന്ന് മാറ്റിയാല്‍ നന്നായിരുന്നു.

    ReplyDelete
  3. @ റ്റോംസ് കോനുമഠം: സൂചിപ്പിച്ചതിനു നന്ദി. കറുപ്പ് മാറ്റി. ഇപ്പോള്‍ നയനാനന്ദകരം ആയെന്ന് കരുതുന്നു.

    ReplyDelete
  4. ennittenthaayi ? enthaayi ???

    ReplyDelete
  5. ശോ!!! കുടുംബക്കാരാ ഒന്ന് ഹരം പിടിച്ച് വരുകയായിരുന്നു ...ഈ മുടിഞ്ഞ നാല് കിലോമീറ്റര്‍ ....നാല് മാസം ആയി മാറരുത് എന്‍റെ ബ്ലോഗ്‌ ഗുരു ..ഭെക്കം ഭെക്കം ഭാ; അടുത്ത ഭാഗം ആയി ഭാ, ....

    ReplyDelete
  6. എന്നാ ഇതൊന്നറി ഞ്ഞിട്ടെ ഉള്ളു.....സസ്നേഹം

    ReplyDelete
  7. മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്യാല്ലേ? ഒന്ന് വേഗം പറയൂന്നേ.....

    ReplyDelete
  8. നന്നായി കെട്ടോ

    ReplyDelete