Tuesday, January 15, 2008

എം. ഒ. ദേവസ്യയ്‌ക്ക്‌ പ്രണാമം...


ആയിരത്തി ഇരുന്നോറോളം സിനിമകള്‍‌ക്ക് ചമയം നിര്‍‌വഹിച്ച പ്രസിദ്ധനായ എം. ഒ. ദേവസ്യ ഇനിയൊരു ഓര്‍‌മ്മയായി. രജനീകാന്തിന്റെ പേഴ്‌സണല്‍ മേക്കപ്പുകാരനായിരുന്നു കുറേകാലം. തിക്കുറുശ്ശിയുടെ മുഖത്താണ്‌ ആദ്യമായി ചായം ചാര്‍‌ത്തിയത്. സത്യന്‍, നസീര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍‌ലാല്‍ തുടങ്ങി ഇങ്ങേയറ്റത്തെ പുതുമുഖങ്ങള്‍‌ക്ക് വരെ ചമയമണിയിച്ചു. മരിക്കുന്നതിന്‌ തൊട്ടുമുന്നെയുള്ള ദിവസങ്ങളില്‍ പോലും ചലച്ചിത്രരംഗത്ത് സജീവമായിരുന്നു ദേവസ്യ. ഇദ്ദേഹത്തിന്റെ മകന്‍ ജോര്‍‌ജ്ജ് ഇന്ന് മമ്മൂട്ടിയുടെ മേക്കപ്പുമാനാണ്‌.

ഇനി ഒരു സ്മരണക്കുറിപ്പിലേക്ക്‌...

വര്‍ഷം 2001. അന്നു ഞാന്‍ തിരുവനന്തപുരത്ത് ഛായാഗ്രഹണം പഠിച്ചിറങ്ങി സിനിമാലോകത്ത് ചുറ്റിപറ്റി നടക്കുന്നൊരു കാലം. ഒരു സിനിമാനിര്‍‌മാതാവിന്റെ ഓഫീസ് മാനേജറായി താമസവും ചിലവും ഫ്രീയായി കിട്ടുന്നൊരു വേള. ബോസ്സിന്റെ ബം‌ഗ്ലാവില്‍ ഒരു നാള്‍ ഷൂട്ടിംഗ് സംഘം വന്നു. അന്നത്തെ സംഭവകഥ വിശദമായി ദാ ഇവിടെയിട്ടിരുന്നു.
http://mycinemadiary.blogspot.com/2007/02/1.html
http://mycinemadiary.blogspot.com/2007/02/2.html
http://mycinemadiary.blogspot.com/2007/02/3.html
http://mycinemadiary.blogspot.com/2007/02/blog-post.html

അക്കൂട്ടത്തില്‍ എം.ഒ.ദേവസ്യ മാഷും ഉണ്ടായിരുന്നു. നടി ഇന്ദ്രജയ്‌ക്കും നടന്‍‌സ്‌ ഹരിശ്രീ അശോകനും, രാജന്‍ പീ ദേവിനുമെല്ലാം ചായം തേക്കുന്ന കൂട്ടത്തില്‍ ഒരു ചിന്നവേഷം ചെയ്യാന്‍ കൊതിപൂണ്ടുനിന്ന എന്റെ മോന്തയിലും ആ മഹാന്‍ ചായം വാരിപ്പൂശി തന്നു. ഇന്നതോര്‍‌ക്കുമ്പോള്‍... കണ്ണുകള്‍ നിറയുന്നു.

പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം തൊട്ട് സിനിമകള്‍ കാണുന്നേരം വെള്ളിത്തിരയില്‍ മിന്നിത്തെളിയുന്ന 'ചമയം - എം.ഒ. ദേവസ്യ' എന്നു ശ്രദ്ധിച്ച മാത്രയില്‍ വിചാരിച്ചതാണ്‌ അദ്ധേഹത്തെ ഒരിക്കല്‍ കാണണമെന്നത്. അത് സഫലീകരിച്ചത് അന്നായിരുന്നു. പ്രത്യേകിച്ച് ഐ.വി.ശശി പടങ്ങളും ഒരു പറ്റം കാട്ടുജാതിസിനിമകളും - മലയത്തിപ്പെണ്ണ്‌, ആദിപാപം മുതലായവ ദേവസ്യമാഷിന്റെ ചായമഷിക്കൂട്ടുകള്‍ നിറമണിയിച്ചവയാണല്ലോ. ആ മഹാന്റെ മുന്നില്‍ തൊഴുകൈയ്യോടെ മുഖത്ത് മിനുക്കുപണികള്‍ ചെയ്യാന്‍ വേണ്ടി ഇരുന്നുകൊടുക്കാനുള്ള ഭാഗ്യത്തോടെ ഞാന്‍ അന്ന് ദേവസ്യമാഷോട് കുശലം പറഞ്ഞു.

എന്റെ മോന്തയില്‍ സൂക്ഷിച്ചുനോക്കികൊണ്ട് കറുപ്പിനെ എങ്ങനെ വെളുപ്പാക്കാം എന്ന് ഗഹനമായാലോചിച്ച് ഗവേഷണഭാവത്തില്‍ ദേവസ്യമാഷ് പലനിറങ്ങള്‍ ചാലിച്ച് തേച്ചുതന്നു. ഒരു വാല്‍‌കണ്ണാടി നീട്ടി മുന്നില്‍ പിടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി വാപൊളിച്ചു പോയി. ഇത് ഞാന്‍ തന്നെയാണോ? എന്ന് സംശയിക്കും വിധം എന്റെ കരിമോന്ത മിനുക്കിതിളക്കിവെച്ചിരിക്കുന്നു ആ മഹാന്റെ കരങ്ങള്‍...

ഞാന്‍ ചിരിച്ചപ്പോള്‍ അദ്ധേഹം മന്ദഹസിച്ചുകൊണ്ട് ഉപദേശിച്ചു. പല്ലിന്റെ മഞ്ഞനിറം മറ്റാന്‍ കരിമ്പും ഇഞ്ചിയും സമാസമം വെച്ച് കടിച്ചുതിന്നാനും ഉമിക്കരി ഉപയോഗിക്കാനും നിര്‍‌ദേശിച്ചു. ഞാന്‍ പിന്നെ ചിരിച്ചില്ല. പുഞ്ചിരിതൂകി കൈപിടിച്ചുകുലുക്കി എഴുന്നേറ്റു.

എന്റെ നാട്ടുകാരനും ചെറുപ്പത്തില്‍ ഗോട്ടി കളിച്ചിരുന്ന കൂട്ടുകാരനും ആയിരുന്ന പ്രകാശ് ചോക്കാട് ഏറെക്കാലം ദേവസ്യയുടെ ശിഷ്യനായിരുന്നു. പിന്നീട് അവന്‍ സ്വതന്ത്രനായി ബാബു ആന്റണിയുടെ കൂടെകൂടി. നിറ്മാതാവും തിരക്കഥാകാരനുമൊക്കെയായി. (മസാലസിനിമകളായിരുന്നു പ്രകാശിന്റെ തട്ടകം).

അവനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദേവസ്യമാഷ് തിരിച്ച് എന്നോട് ആരാഞ്ഞു അവനെവിടെയാണിപ്പോള്‍ എന്നൊക്കെ അറിയാന്‍.. ഗുരുവിന്‌ ഇക്കാലത്ത് ശിഷ്യന്മാരെ കാണാനാണല്ലോ ബുദ്ധിമുട്ട് ഏറെ എന്നോര്‍‌ത്ത് ഞാന്‍ എന്റെ ഊഴം വരുന്നതും കാത്ത് ഇന്ദ്രജയും ഹരിശ്രീ അശോകനും അഭിനയിക്കുന്നതും നോക്കി ക്യാമറ യൂനിറ്റിനോടൊപ്പം ഒരു അരികുപറ്റിനിന്നു.

സത്യന്‍, നസീര്‍, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍‌ലാല്‍ എന്നീ പ്രശസ്തരുടെ നീണ്ട ലിസ്റ്റില്‍ ഒടുവില്‍ ആരോരുമറിയാത്ത ഒരു നാടനും അങ്ങിനെ ദേവസ്യമാഷിന്റെ ചമയം പൂശിയ മുഖവുമായി നിന്നു.

ആ യശ:ശരീരനായ മഹാന്റെ മുന്നില്‍ ഒരുപിടി പൂക്കള്‍ ഇട്ട് പ്രണാമം.. സ്വസ്തി..

12 comments:

  1. "എം. ഒ. ദേവസ്യയ്‌ക്ക്‌ പ്രണാമം...",ഒരു സ്മരണക്കുറിപ്പിലേക്ക്‌...

    ReplyDelete
  2. നന്നായി ഏറനാടാ.
    ഇക്കാലത്തു ഗുരുവിനു ശിഷ്യന്മാരെ കാണാനാണല്ലോ പാടേറെ.!
    വാസ്തവം.

    ReplyDelete
  3. എം. ഒ. ദേവസ്യയ്‌ക്ക്‌ പ്രണാമം

    ReplyDelete
  4. എന്റെ മോന്തയിലും ആ മഹാന്‍ ചായം വാരിപ്പൂശി തന്നു. ഇന്നതോര്‍‌ക്കുമ്പോള്‍... കണ്ണുകള്‍ നിറയുന്നു.
    kannilano Eranadaaa chayam varipooshiyathu ???????????????

    ReplyDelete
  5. എം.ഓ. ദേവസ്യയ്ക്ക് എന്റെയും പ്രണാമം.

    പോസ്റ്റ് നന്നായി മാഷേ.

    ReplyDelete
  6. എല്ലാവര്‍‌ക്കും നന്ദി...

    ReplyDelete
  7. എം.ഓ. ദേവസ്യയ്ക്ക് എന്റെയും പ്രണാമം.

    മലയാള സിനിമയുടെ എല്ലാ ഉള്ളുകള്ളികളും അറിയാവുന്ന മലയാള സിനിമ തറവാട്ടിലെ മറ്റൊരു കാര്‍‌ന്നോഎ തന്നെയായിരുന്നു അദ്ദേഹം...:)

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. മഹാനായ ശ്രീ. എം. ഓ. ദേവസ്സ്യക്ക് എന്റേയും ആദരാഞ്ജലികള്‍.

    ReplyDelete
  10. പല സ്മരണകളേയും തട്ടിയുണര്‍ത്തി ഈ പോസ്റ്റ്.....
    സമാനമായ രണ്ടു മൂന്നു കാര്യങ്ങള്‍ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്...
    ‘നടി ഇന്ദ്രജയ്‌ക്കും നടന്‍‌സ്‌ ഹരിശ്രീ അശോകനും, രാജന്‍ പീ ദേവിനുമെല്ലാം ചായം തേക്കുന്ന കൂട്ടത്തില്‍ ഒരു ചിന്നവേഷം ചെയ്യാന്‍ കൊതിപൂണ്ടുനിന്ന എന്റെ മോന്തയിലും‘.....
    ഇതുപോലൊരു രംഗം എന്റെ ജീവിതത്തില്‍ ഇങ്ങനെ.
    ഞാന്‍ 5ആം ക്ലാസ്സില്‍ പഠിക്കുന്നു...
    സമൂഹത്തിലെ ഉന്നതര്‍ എന്നു പറയാവുന്ന ആരുമായിരുന്നില്ല എന്റെ അഛനമ്മമാര്‍. രണ്ടാളും അദ്ധ്യാപകര്‍.ബാലകലോത്സവം വരുന്നു. ഒരുപാടിനങ്ങള്‍. സാമ്പത്തിക പരിമിതികളുണ്ടെകിലും എന്നെ അമ്മ പാട്ടും ഡാന്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ട്. പക്ഷെ എന്നെ ഒരു ഐറ്റത്തിനു പോലും പങ്കെടുപ്പിക്കുന്നില്ല. ഒരഞ്ചാറു കുട്ടികള്‍ തന്നെ എല്ലാ ഐറ്റവും അവതരിപ്പിക്കാന്‍. റിഹേര്‍സല്‍ ക്യാമ്പില്‍ ഞാന്‍ കൊതിയോടെ നോക്കിനില്‍ക്കും. അതിലൊരുകുട്ടി
    (ഡോക്ടറൂടെ മകള്‍) എല്ലാഐറ്റത്തിലും കൂടി കളിച്ചുതളര്‍ന്ന് ‘എനിക്കിനി വയ്യ’ എന്നുപറഞ്ഞു മാറി നിന്നു.ഞാനിവിടെ കൊതിയോടെ കാത്തുനില്‍ക്കയാണെന്ന് ആ പ്രോഗ്രാമിന്റെ ചുക്കാന്‍ വലിക്കുന്ന റ്റീച്ചര്‍ക്കറിയാം. അവരെന്നെ തല്‍ക്കാലത്തേക്ക് ഒരു സബ്സ്റ്റിറ്റ്യൂട്ട് ആയി നിര്‍ത്തി. സബ്സ്റ്റിറ്റ്യൂട്ട് ആണെന്നു മനസ്സിലാക്കാതെ ഞാനങ്ങ് സന്തോഷത്തോടെ കളിക്കയാണ്. ആകെ ഒറ്റ തവണത്തേക്കു മാത്രമായിരുന്നു അത്. ആ കലാപരിപാടി നടന്ന ദിവസം മറ്റു കുട്ടികളെല്ലാം മുഖത്തു ചായം തേക്കുന്നത് എത്ര കൊതിയോടെയാണ് ഞാന്‍ നോക്കി നിന്നത്...
    എന്തേ എന്നെമാത്രം കളിപ്പിക്കാത്തത് എന്ന് അമ്മയോടന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞ മറുപടി ഇങ്ങനെ:ആ കുട്ടികളെല്ലാം വലിയ വലിയ ആള്‍‍ക്കാരുടെ മക്കളല്ലെ. നമ്മള്‍ പാവങ്ങളല്ലേ?
    ഇന്നതോര്‍‌ക്കുമ്പോള്‍ തോന്നുന്നത് ഇങ്ങനെ: ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ് ഇവരൊക്കെ മാത്രമേ സമൂഹത്തില്‍ ഉന്നതരായിട്ടുള്ളൂ? ഇളം തലമുറയുടെ കണ്ണൂ തുറപ്പിച്ചു വിടുന്നവരായ അദ്ധ്യാപകര്‍ ആരുമല്ലേ?


    ‘ഒരു വാല്‍‌കണ്ണാടി നീട്ടി മുന്നില്‍ പിടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി വാപൊളിച്ചു പോയി. ഇത് ഞാന്‍ തന്നെയാണോ?‘....
    ഇതു പിന്നൊരവസരത്തില്‍ ഭരതനാട്യത്തിനു മേക്കപ്പ് ചെയ്തു തന്ന ശേഷം എന്റെ ഗുരുനാഥന്‍ കണ്ണാടി എന്റെ മുഖത്തിനു നേരെ പിടിച്ചു തന്നപ്പോള്‍ എനിക്കും ഇങ്ങിനെ തന്നെ തോന്നി.

    ‘പല്ലിന്റെ മഞ്ഞനിറം മറ്റാന്‍ കരിമ്പും ഇഞ്ചിയും സമാസമം വെച്ച് കടിച്ചുതിന്നാനും ഉമിക്കരി ഉപയോഗിക്കാനും നിര്‍‌ദേശിച്ചു. ഞാന്‍ പിന്നെ ചിരിച്ചില്ല‘

    കല്യാണത്തലേന്ന് റിസെപ്ഷന്‍ നടക്കാന്‍ പോകുന്നു. പെണ്‍കുട്ടി അണിഞ്ഞൊരുങ്ങി ഫോട്ടോഗ്രാഫറുടെ മുന്നിലേക്കു വരുന്നു. സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസു ചെയ്യുന്നു. ഉടന്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദേശം - പല്ലു കാണീച്ചു ചിരിക്കണ്ടാ...
    പെണ്‍കുട്ടിയുടെ ചിരി മാഞ്ഞു, മുഖം മങ്ങി...
    അവളുടെ സന്തോഷമാകെ എവിടെയോ പോയൊളിച്ചു.
    (പെണ്‍കുട്ടിയുടെ പല്ലില്‍ കമ്പി ഇട്ടിട്ടുണ്ടായിരുന്നു. ആ കമ്പിയോടെ തന്നെയാണ് വരന്‍ അവളെ കണ്ടതും, ഇഷ്ടപ്പെട്ടതും കല്യാണമുറപ്പിച്ചതും).

    എനിക്കാ ഫോട്ടൊഗ്രാഫറോടു ചെന്ന് കാര്യം പറഞ്ഞുമനസ്സിലാക്കികൊടുക്കേണ്ടി വന്നു.
    അവള്‍ മനസ്സുതുറന്നു ചിരിച്ചോട്ടേ. നിങ്ങളവളുടെ ചിരിയെ ഒന്നും നിയന്ത്രിക്കേണ്ട.

    ഇതൊരു നീണ്ട കമന്റായിപ്പോയി. ക്ഷമിക്കുക. പോസ്റ്റ് വായിച്ചപ്പോള്‍ എഴുതിപ്പോയതാണ്.
    എന്റെ സൈറ്റും ദയവായി വിസിറ്റ് ചെയ്യുക. മലയാള ഗാനങ്ങളെഴുതുക എന്നതാണ് എന്റെ ഹോബി.എന്നെങ്കിലും ആ ഗാനങ്ങള്‍ പ്രകാശം കാണുമെന്ന പ്രതീക്ഷയോടെ......

    ReplyDelete