Friday, April 19, 2019

മമ്മൂക്കയും മമ്മാലിയും

രാവിലെ റോഡ് വക്കിലെ മരത്തിൽ കേറി ഉണങ്ങി വീഴാറായ വലിയ കൊമ്പ് വെട്ടുകയായിരുന്നു മമ്മാലി. താഴെ റോഡിൽ ചുള്ളിക്കമ്പുകളും ഇലകളും വീണ് തടസ്സം ഉണ്ടായിക്കൊണ്ടിരുന്നത് മൂപ്പര് അറിഞ്ഞില്ല. ഏതാനും വാഹനങ്ങൾ ഹോണടിച്ച് പതുക്കെ അതിനു മുകളിലൂടെ കയറിയിറങ്ങി പോയി. മമ്മാലി അതൊന്നും ശ്രദ്ധിക്കാതെ വെട്ട് തുടർന്നു.

അന്നേരമാണ് കാറിൽ മെഗാസ്റ്റാർ മമ്മൂക്ക വന്നത്! പരിസരം മറന്ന് മരക്കൊമ്പ് വെട്ടുന്ന മമ്മാലിയെ നോക്കി മമ്മൂക്ക ഹോണടിച്ചു. മമ്മാലി മൈൻഡ് ചെയ്യാതെ വെട്ടുകയാണ്. കാറിൽ നിന്നും മാനേജർ ജോർജേട്ടൻ ഇറങ്ങി മമ്മാലിയോട് ഉറക്കെ വെട്ട് നിറുത്താൻ പറഞ്ഞു. 'ഇതിപ്പോ തീരും. ഒന്ന് വെയ്റ്റ് ചെയ്' വെട്ടുന്നതിനിടയിൽ മമ്മാലി താഴെ നോക്കാതെ പറഞ്ഞു.

ജോർജേട്ടൻ കാറിൽ സ്റ്റിയറിംഗ് പിടിച്ച് ഇരിക്കുന്ന മമ്മൂക്കയെ നോക്കി. മമ്മൂക്ക തല വെളിയിലിട്ട് ഉറക്കെ പറഞ്ഞു. 'എടോ.. വെട്ട് നിറുത്ത്. എനിക്ക് വേഗം ഷൂട്ടിനെത്തണം.'

നല്ല പരിചയമുള്ള ശബ്ദം.. ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്ത് മമ്മാലി താഴേക്ക് നോക്കി. അതാ താഴെ സാക്ഷാൽ മമ്മൂട്ടി! മമ്മാലിയുടെ മുഖത്ത് അത്ഭുതമാഹ്ലാദം ബോധം കെടലിലേക്ക് മാറി. മമ്മാലി ബാലൻസ് തെറ്റി താഴേക്ക് വീണു. മമ്മൂക്കയുടെ കാറിന്റെ ബോണറ്റിലാണ് മമ്മാലി വന്നു പതിച്ചത്. സ്റ്റിയറിംഗ് പിടിച്ച് ഇരിക്കുന്ന മമ്മൂക്ക നോക്കുമ്പോൾ ബോണറ്റിൽ കൈകൾ നീട്ടി തന്റെ നേരെ കണ്ണുകൾ മിഴിച്ച് കിടക്കുന്ന മമ്മാലിയെയാണ് കാണുന്നത്.

'ജോർജേ.. ആരെങ്കിലും കാണുന്നതിന് മുൻപ് ഇയാളെ കാറിലോട്ടിട്ടോ.. വേഗാവട്ടെ..' മമ്മൂക്ക പറഞ്ഞതും ജോർജ് മമ്മാലിയെ പിടിച്ച് താങ്ങി കാറിലെ പിൻസീറ്റിൽ കിടത്തി. മമ്മൂക്ക കാർ വേഗത്തിലോടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തി. മമ്മാലിയെ താങ്ങി മമ്മൂക്കയും ജോർജും അത്യാഹിത വിഭാഗത്തിൽ എത്തിയതും സ്ട്രെച്ചർ കൊണ്ടുവന്ന ജോലിക്കാർ താരത്തെ കണ്ട് അന്തംവിട്ടു. രോഗികൾ വാപൊളിച്ചു.

ഡോക്ടറെ കണ്ട് മമ്മാലിയുടെ ചികിത്സക്കുള്ള സൗകര്യങ്ങൾ ശരിയാക്കി ചിലവിനുള്ള കാശ് ജോർജിനോട് കൗണ്ടറിൽ കൊണ്ട് അടപ്പിച്ച് മമ്മൂക്ക തിരിയുമ്പോൾ നഴ്‌സ് പിറകിൽ എത്തി അറിയിച്ചു 'സാർ, രോഗിയുടെ ബോധം തിരികെ വന്നു. മമ്മൂട്ടി...മമ്മൂട്ടി... എന്നല്ലാതെ വേറൊന്നും പറയുന്നില്ല. ആകെ ഒരു വെപ്രാളം.'

പോവുന്നതിന് മുൻപ് ഒന്നാശ്വസിപ്പിച്ച് കളയാം എന്ന് വിചാരിച്ച് മമ്മൂക്ക മമ്മാലിയുടെ അടുത്തെത്തിയതും മമ്മാലി മമ്മൂക്കയെ അത്ഭുതത്തോടെ നോക്കിയതും പിന്നേം ബോധം കെട്ട് വാപൊളിച്ച് കിടന്നതും ഒരുമിച്ചായിരുന്നു.

'ദേ പിന്നേം ബോധം പോയി.' മമ്മൂക്ക ആരോടെന്നില്ലാതെ പറഞ്ഞ് പുറത്തിറങ്ങി ജോർജിനൊപ്പം വേഗം കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ ആശുപത്രിയിൽ ആൾക്കൂട്ടം ആയിക്കൊണ്ടിരുന്നു.

(Inspired from real incident, written by സാലിഹ് കല്ലട, courtesy Sherif Nilambur)